ഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടന്ന മുർഷിദാബാദിൽ സ്ഥിതി രൂക്ഷമായി തുടരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തേയ്ക്ക് കൂടുതൽ അർദ്ധ സൈനികരെ അയയ്ക്കാൻ കേന്ദ്രം നടപടി സ്വീകരിച്ചു. മുർഷിദാബാദിലേക്ക് കൂടുതൽ സേനയെ അയയ്ക്കാൻ തയ്യാറെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
സ്ഥലത്തെ തുടർ സാഹചര്യം കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് വിലയിരുത്തും. നിലവിൽ അഞ്ച് കമ്പനി ബിഎസ്എഫ് സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പ്രതിഷേധത്തിൽ ഇതുവരെ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് പൊലീസ് വ്യക്തമാക്കുന്നത്. മറ്റിടങ്ങളിലേക്ക് സംഘർഷം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇതിനിടെ വഖഫ് നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ ത്രിപുരയിലും സംഘര്‍ഷമുണ്ടായി. ഉനകോട്ടി ജില്ലയിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.