പ്രിയദർശിനി പദ്ധതി: ഷെഡ്യൂൾ മാറിയേക്കും; സുപ്രധാന ശുപാർശകളുമായി വിദഗ്ധ സമിതി റിപ്പോർട്ട്

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി നടപ്പാക്കിയതുമൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. നഷ്ടം നികത്താനായി നിരവധി സുപ്രധാന ശുപാർശകൾ നിർദ്ദേശിച്ചുകൊണ്ടാണ് മുൻ ഡിജിപി കെ പത്മകുമാർ അദ്ധ്യക്ഷനായ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
പ്രിയദർശിനി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിന് എടുക്കുക തുടങ്ങിയ ശുപാർശകളാണ് റിപ്പോർട്ടിലുള്ളതെന്നാണ് റിപ്പോർട്ട്. തീരുമാനം ഗതാഗതമന്ത്രി വൈകിട്ട് പ്രഖ്യാപിക്കും.വി ഡി സതീശൻ സർക്കാർ ജൂൺ 15ന് പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ വൻ വരുമാന നഷ്ടമാണ് തങ്ങൾക്കുണ്ടായതെന്നാണ് സ്വകാര്യ ബസ് ഉടമകൾ പറയുന്നത്. 500 ബസുകൾ പൂർണമായി സർവീസ് നിർത്തി.
നിലവിൽ സംസ്ഥാനത്തുള്ള 11,000 ബസുകളിൽ പകുതിയും എല്ലാ സർവീസും നടത്തുന്നില്ല. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് കടുത്ത പ്രതിസന്ധി. അതേസമയം, ഈ ഓണക്കാലത്ത് കെഎസ്ആർടിസിയുടെ വരുമാനത്തിൽ ചരിത്ര നേട്ടമാണ് ഉണ്ടായത്.വരുമാനം കുറഞ്ഞതോടെ ജീവിക്കാനുള്ള വഴിക്കായി സ്വകാര്യബസ് ജീവനക്കാർ ബസിനുള്ളിൽ അച്ചപ്പവും കുഴലപ്പവും വിറ്റത് വലിയ വാർത്തായിരുന്നു. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്ന ഗതാഗത മന്ത്രി സി പി ജോൺ പറഞ്ഞതിനോടുള്ള പ്രതിഷേധം കൂടിയായിരുന്നു ഈ വില്പന.



