ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് വിവാദ സര്‍ക്കുലര്‍ ഇറക്കിയ ഗവർണർക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ മറുപടി

ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് വിവാദ സര്‍ക്കുലര്‍ ഇറക്കിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് മന്ത്രി വി ശിവന്‍കുട്ടിയുടെ മറുപടി. വിഭജന ഭീതിദിനം എന്ന് ആദ്യമായി കേള്‍ക്കുകയാണെന്നും ഏതെങ്കിലും ദിനം ആചരിക്കാന്‍ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു. സമാന്തര ഭരണ സംവിധാനമായി മാറാനാണ് ഗവര്‍ണറുടെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.

ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് ഔദ്യോഗികമായി രാജ്ഭവന്‍ നിര്‍ദേശം നല്‍കിയിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കണമെന്നും ഗവര്‍ണറുടെ സര്‍ക്കുലറില്‍ പറയുന്നു.

ഇന്ത്യാ വിഭജനം എത്രത്തോളം ഭീകരമായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് പരിപാടി എന്നും പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്നും രാജ്ഭവനില്‍ നിന്ന് ഔദ്യോഗിക നിര്‍ദേശം.

അതേസമയം തൃശൂരിലെ വ്യാജവോട്ട് ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന്റെ വാലായി പ്രവര്‍ത്തിക്കുന്നു. തൃശൂരിലെ വ്യാജവോട്ട് ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സുരേഷ് ഗോപി ആറ് മാസത്തോളം ക്യാമ്പ് ചെയ്ത് വോട്ട് ചേര്‍ക്കലിന് നേതൃത്വം നല്‍കി. ആക്ഷേപങ്ങള്‍ പേടിച്ചാവാം സുരേഷ് ഗോപി മാറി നില്‍ക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *