എം വി ഗോവിന്ദൻ എന്നെ വന്ന് കണ്ടിരുന്നു’; സ്ഥിരീകരിച്ച് ജോത്സ്യൻ മാധവ പൊതുവാൾ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നെ വന്ന് കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ജോത്സ്യൻ മാധവ പൊതുവാൾ. എം വി ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമുണ്ട്. അസുഖ വിവരം അറിഞ്ഞാണ് വീട്ടിൽ എത്തിയതെന്നും ജോത്സ്യൻ മാധവ പൊതുവാൾ വ്യക്തമാക്കി.
മുഹൂർത്തമോ സമയമോ ഒന്നും ചോദിച്ചിട്ടില്ല. സ്നേഹ ബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല. വിവാദം ഉണ്ടാക്കിയ ആളുകൾ തന്നോടൊന്ന് ചോദിച്ചാൽ മതിയായിരുന്നു എന്നും മാധവ പൊതുവാൾ പറഞ്ഞു.
എംവി ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാൻ പറ്റില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും തന്നെ വന്ന് കാണാറുണ്ട്. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കൊണ്ടാകാം ഇപ്പോൾ വിവാദമുണ്ടാകാൻ കാരണമെന്നും മാധവ പൊതുവാൾ പറഞ്ഞു. അമിത് ഷായും അദാനിയും വന്നു കണ്ടിരുന്നു.
അമിഷാ എത്തിയത് ജാതകം നോക്കാനായിരുന്നുവെന്നും മാധവ പൊതുവാൾ പറയുന്നു. എം വി ഗോവിന്ദൻ ജ്യോത്സ്യനെ കണ്ടതിൽ പാർട്ടി നേതാക്കൾ ജോത്സ്യന്മാരെ കാണാൻ പോകുന്നുവെന്ന തരത്തിൽ വിവാദം ശക്തമായിരുന്നു. ഇതിനുപിന്നാലെയാണ് മാധവ പൊതുവാൾ പ്രതികരണവുമായി രംഗത്തെത്തിയത്.