‘ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘർഷത്തിന് കാരണം’; പരാതി നൽകിയെന്ന് രമ്യ ഹരിദാസ്

തിരുവനന്തപുരം: ചിറയിൻകീഴിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ ഹരിദാസ് എംഎൽഎ. ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു. തന്നെ ക്ഷണിച്ചതുകൊണ്ടാണ് ജില്ലാ പഞ്ചായത്തംഗം സജാദ് എന്നയാളുടെ വീട്ടിലേക്ക് പോയത്. അവിടെ എത്തിയപ്പോൾ സജാദും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചു. ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും രമ്യ ഹരിദാസ് അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്തിൽ നടന്നത് ഔദ്യോഗിക യോഗമായിരുന്നില്ലെന്നും പാളയം പ്രദീപ് തന്റെ സ്റ്റാഫ് അംഗമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പ്രചരണം നടത്തുന്ന ആളാണ് സജാദെന്നും രമ്യ ഹരിദാസ് ആരോപിച്ചു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രമ്യ ഹരിദാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.അതേസമയം, എംഎൽഎ ആക്രമിച്ചെന്നാണ് സജാദിന്റെ ആരോപണം. തന്റെ പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്നും ഇയാൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും പ്രൊജക്‌ട് ഇംപ്ലിമെന്റ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. യോഗത്തിൽ രമ്യ ഹരിദാസിന്റെ പിഎ പാളയം പ്രദീപ് പങ്കെടുക്കുകയും കരാറുകാർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്‌ത് പ്രാദേശിക കോൺഗ്രസ് നേതാക്കൾ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ രംഗത്തെത്തി. തുടർന്ന് എംഎൽഎയും പിഎയും കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി സംസാരിക്കുന്നതിനിടെയാണ് കയ്യാങ്കളിയുണ്ടായത്.



