‘കള്ളക്കേസുകൾ കൊണ്ട് എന്നെ തടയാനാകില്ല’; അറസ്റ്റിന് പിന്നാലെ ഉദയനിധിയുടെ തിരിച്ചടി

തിരുച്ചിറപ്പള്ളി: താൻ മോശമായി യാതൊന്നും സംസാരിച്ചിട്ടില്ലെന്നും അറസ്റ്റിനെ തമാശയായാണ് കാണുന്നതെന്നും പ്രതികരിച്ച് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ‘ഞാൻ കലൈജ്ഞരുടെ ചെറുമകനാണ്, മുത്തുവേൽ കരുണാനിധി സ്റ്റാലിന്റെ മകനാണ്, അറസ്റ്റിനെ ഭയപ്പെടുന്നില്ല, അതിനെ തമാശയായി കാണുന്നു.’- ഉദയനിധി പറഞ്ഞു. ചിലർ കട്, കോപ്പി, പേസ്റ്റ് വഴി തന്റെ പ്രസംഗം വളച്ചൊടിച്ചെന്ന് അദ്ദേഹം ആരോപിച്ചു.
തെറ്റായ വഴിതിരിച്ചുവിടുന്ന തരം വാർത്തകൾ നൽകുന്നത് ടിവികെയുടെ രീതിയാണ്. തഞ്ചാവൂരിലെ പ്രതിഷേധത്തിലെ എന്റെ പ്രസംഗം കർഷകർ സ്വീകരിച്ചു. ആരെയും മോശപ്പെടുത്താൻ എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. എന്റെ അമ്മയും അച്ഛനും എന്നെ അങ്ങനെയല്ല വളർത്തിയത്. എനിക്കൊരു കുടുംബവും സഹോദരിയുമുണ്ട്. കള്ളക്കേസുകൾ കെട്ടിച്ചമച്ചാൽ എന്നെ തടയാനാകില്ല.’
ഉദയനിധി പറഞ്ഞു. തന്റെ അറസ്റ്റിൽ ഒപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും, നേതാക്കൾക്കും പാർട്ടിയിലെ നിയമവിഭാഗത്തിനും തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ ഉദയനിധി നന്ദി പറഞ്ഞു.’ചില നേതാക്കൾ എന്റെ പ്രസംഗം പോലും കേൾക്കുംമുൻപ് അപലപിച്ചതാണ് വിഷമം. ഞാൻ കർഷകരെ പിന്തുണച്ച് മാത്രമാണ് സംസാരിച്ചത്. ഇതുകൊണ്ടൊന്നും എന്നെ തടുക്കാനാകില്ല. എന്റെ സംസാരത്തിൽ ദ്വയാർത്ഥം ഉണ്ടായിരുന്നില്ല. കാവേരിനദിയിലെ ജലം എത്തിക്കണമെന്ന് മാത്രമാണ് ഞാൻ പറഞ്ഞത്.’- ഉദയനിധി പറയുന്നു.



