കർണാടക:കമല്‍ഹാസന്റെ ‘തമിഴില്‍ നിന്ന് കന്നഡ പിറന്നു’ പരാമര്‍ശത്തിന് കര്‍ണാടക ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. താങ്കള്‍ ഒരു ചരിത്രകാരനോ ഭാഷാ പണ്ഡിതനോ ആണോയെന്നും എന്തിന്‍റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ സംസാരിച്ചതെന്നും നടനോട് കോടതി ചോദിച്ചു. ‘തഗ് ലൈഫി’ന്റെ പ്രദര്‍ശനം കര്‍ണാടകയില്‍ നിരോധിക്കാനുള്ള നീക്കത്തിനെതിരെ കമല്‍ഹാസന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് നടനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തിയത്.
ജലം, ഭൂമി, ഭാഷ ഇവ പൗരന്മാരുടെ വികാരമാണ്. അതിനാൽ ഒരാൾക്കും ഇത്തരം വികാരങ്ങളെ വ്രണപ്പെടുത്താൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. നിങ്ങൾ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ എന്തിനാണ് സിനിമ കർണാടകയിൽ പ്രദർശിപ്പിക്കണം എന്ന വാശിയെന്നും കോടതി ചോദിച്ചു.
കര്‍ണാടകയില്‍ ‘തഗ് ലൈഫ്’ കാണാന്‍ ആഗ്രഹിക്കുന്നവരുടെ അവകാശങ്ങളെ നിഷേധിക്കരുതെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ധ്യാന്‍ ചിന്നപ്പ ചൂണ്ടിക്കാട്ടി. ഇതിന് അവര്‍ ചിത്രം കാണണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കട്ടെ എന്നായിരുന്നു കേസ് പരിഗണിച്ച ബെഞ്ചിന്‍റെ മറുപടി.