സമരത്തിനിടെ അനുനയത്തിനെത്തിയ വി.കെ. ശ്രീകണ്ഠനെതിരെ മോശം പെരുമാറ്റാരോപണം; ഹൗസ് സർജൻമാർ പരാതി നൽകി

പാലക്കാട്: മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരുടെ രാപ്പകൽ സമരത്തിൽ അനുനയനീക്കത്തിനെത്തിയ വി കെ ശ്രീകണ്ഠൻ എം പി മോശമായി സംസാരിച്ചെന്ന് പരാതി. പാലക്കാട് മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥക്കെതിരെയാണ് ഹൗസ് സർജൻമാർ രാപ്പകൽ സമരം നടത്തുന്നത്.
അവശ്യ മരുന്നുകളും അത്യാഹിത വിഭാഗത്തിൽ ചികിത്സാസൗകര്യങ്ങളും ആവശ്യപ്പെട്ടാണ് സമരം. ഇതിനിടെയാണ് മെഡിക്കൽ കോളേജ് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വി കെ ശ്രീകണ്ടൻ സമരസ്ഥലത്തെത്തിയത്. ചെയർമാനായിട്ടും ആശുപത്രിയിലെ പ്രശ്നങ്ങൾ അറിഞ്ഞില്ലെന്ന പ്രതികരണത്തെ ഹൗസ് സർജൻമാർ ചോദ്യം ചെയ്തതോടെ എം പി ക്ഷുഭിതനാവുകയായിരുന്നു.
‘സമരത്തിന്റെ ലക്ഷ്യം വേറെയാണ്. എക്‌സ്‌റേ ഇവിടെ പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞു. ഇത് ഞാൻ എങ്ങനെയാണ് അറിയുന്നത്. പരിശോധിക്കാനുള്ള സാങ്കേതിക വിദ്യയൊന്നും എനിക്കറിയില്ല. നിങ്ങളുടെ കയ്യിലുള്ള സ്‌തെസ്‌കോപ്പ് പ്രവർത്തിക്കുന്നുണ്ടോയെന്ന് ഞാൻ എങ്ങനെയാണ് പരിശോധിക്കുന്നത്. ഷോ കാണിക്കരുത്’- എന്നിങ്ങനെയാണ് വി കെ ശ്രീകണ്ഠൻ പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
‘ഇവന്മാരാണോ ഡോക്‌ടറാകാൻ പോകുന്നത്’ എന്നൊരു പരാമർശവും ശ്രീകണ്ഠൻ നടത്തിയതായി വിദ്യാർത്ഥികൾ പറയുന്നു. എം പിയുടെ പരാമർശത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്.അതേസമയം, ഇന്നത്തോടുകൂടി താത്‌കാലികമായിട്ടെങ്കിലും ലാബ്, ഫാർമസി, എക്‌സ്‌റേ തുടങ്ങിയ സൗകര്യങ്ങൾ സജ്ജമാക്കാമെന്നാണ് എം പി വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകിയിരിക്കുന്നത്. ഇതിനിടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ് എഫ് ഐ രംഗത്തെത്തിയിട്ടുണ്ട്.



