16 വർഷത്തെ കാത്തിരിപ്പിന് വിരാമം; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വന്തം വീട്

മലയാളികൾക്ക് മറക്കാൻ കഴിയാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് കൊച്ചിൻ ഹനീഫ. ഇപ്പോഴിതാ നടന്റെ കുടുംബത്തിന് വീടൊരുങ്ങി എന്ന വാർത്തയാണ് പുറത്തുവരുന്നത്. കൊച്ചി വെണ്ണല അംബേദ്കർ റോഡിലാണ് നടന്റെ കുടുംബത്തിനായി വീട് നിർമിച്ചത്.
കൊച്ചിൻ ഹനീഫയുടെ മരണത്തിനുശേഷം കഴിഞ്ഞ പതിനാറ് വർഷമായി വാടക വീട്ടിലായിരുന്നു ഭാര്യ ഫാസിലയും മക്കളായ സർഫയും മർവയും താമസിച്ചിരുന്നത്. കൊച്ചിൻ ഹനീഫയുടെ സമ്പാദ്യത്തിൽ സ്വപ്ന വീട് ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുടുംബം.’കൊച്ചിൻ ഹനീഫാസ് എബി മൻസിൽ’ എന്നാണ് വീട്ടിന്റെ പേര് നൽകിയിരിക്കുന്നത്.
പിതാവ് എ ബി മുഹമ്മദിന്റെ പേരിലാകണം തന്റെ വീടെന്നത് കൊച്ചിൻ ഹനീഫയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. അഞ്ച് ബെഡ്റൂം ഉൾപ്പെടെ മനോഹരമായി ഇന്റീരിയർ ചെയ്ത മൂന്ന് നില വീടാണ് പണിതത്. വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ നടൻ ദിലീപും പങ്കെടുത്തിരുന്നു.

തലശേരിക്കാരിയായ ഫാസീല ഭർത്താവ് ഹനീഫയുടെ മരണശേഷം ബന്ധുക്കൾ നിർബന്ധിച്ചിട്ടും നാട്ടിലേക്ക് മടങ്ങിയില്ല. ഹനീഫ മരിക്കുമ്പോൾ കുട്ടികൾക്ക് നാല് വയസായിരുന്നു. 16 കൊല്ലം കടവന്തറയിലെ വാടക വീട്ടിലാണ് അവർ താമസിച്ചത്. നിയമകുരുക്കിലായിരുന്ന കൊച്ചിൻ ഹനീഫയുടെ സ്വത്ത് സമ്പാദ്യങ്ങൾ താരത്തിന്റെ മക്കൾക്ക് പതിനെട്ട് വയസ് തികഞ്ഞതോടെ തിരികെ ലഭിച്ചതാണ് കുടുംബത്തിന് ആശ്വാസമായത്.
ഹനീഫയുടെ കുടുംബത്തിന് താങ്ങായി നടൻ ദിലീപും ഉണ്ടായിരുന്നു. ഹനീഫയുടെ കുടുംബത്തിന് സ്ഥിരവരുമാനം ലഭിക്കുന്നുണ്ടെന്ന് ദിലീപ് ഉറപ്പാക്കിയിരുന്നു. അതിനായി ഹനീഫയുടെ ഇന്നോവ കാർ തന്റെ സിനിമ സെറ്റുകളിൽ ഓടാൻ അനുവദിക്കണമെന്ന് ദിലീപ് പറഞ്ഞിരുന്നു. പതിനാറ് വർഷത്തോളം ഇത് തുടർന്നു.



