തിരുവനന്തപുരം:ശശി തരൂരിനെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ശശി തരൂർ പാർലമെൻ്റ് അംഗമായത് കോൺഗ്രസിന്റെ പ്രതിനിധിയായിട്ടാണ്. ഇതിനായി പ്രവർത്തിച്ചത് പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകരാണ്. കോണ്‍ഗ്രസുകാരന്‍ ആ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവര്‍ത്തിക്കണം. അത് തരൂരിന്റെ മാത്രമല്ല, താന്‍ ഉള്‍പ്പടെയുള്ള എല്ലാ പ്രവര്‍ത്തകരുടേയും ചുമതലയാണെന്നും പറഞ്ഞാല്‍ കയ്യടി കിട്ടുമായിരിക്കും, കയ്യടിക്ക് ഉപരിയായി പാര്‍ട്ടിയുമായി ബന്ധപ്പെട്ടുനിന്ന് പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം വളയത്തിനുള്ളിൽ നിന്നു കൊണ്ട് പ്രവർത്തിക്കണം.
വളയത്തിനുള്ളിൽ നിന്ന് പുറത്തു പോകരുതെന്നാണ് ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനെതിരായ നയതന്ത്ര നീക്കത്തിന്റെ ഭാഗമായി വിദേശരാജ്യങ്ങളിലേക്ക് സര്‍വ കക്ഷി സംഘത്തെ അയയ്ക്കുന്ന വിഷയത്തില്‍ തരൂരിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശശി തരൂരിൻ്റെ നിലപാട് യുഡിഎഫിനെ ബാധിക്കില്ല. മുന്നണി വിപുലീകരണം യുഡിഎഫ് ചർച്ച ചെയ്യും എന്നും പി വി അൻവറിൻ്റെ കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം എം പിമാരുടെ വിദേശ പര്യടന വിഷയത്തിൽ കോൺഗ്രസിനെ തള്ളി ശശി തരൂർ എം പി. സര്‍ക്കാര്‍ വിളിച്ചു, ഞാന്‍ പോകൂവെന്നും രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂവെന്നും ആണ് അദ്ദേഹം ഇന്നലെ പ്രതികരിച്ചത്. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള വിഷയത്തെ കുറിച്ച് തനിക്കറിയില്ല. ഇതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ തന്നെ ക്ഷണിച്ചത് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതില്‍ താന്‍ രാഷ്ട്രീയം കാണുന്നില്ല. സര്‍ക്കാര്‍ ഭാരതീയ പൗരനോട് ഒരു ആവശ്യം ഉന്നയിക്കുമ്പോള്‍ അത് നിറവേറ്റണം. പോകാം എന്ന് അഭിമാനത്തോടെ പറഞ്ഞു. ദേശ സ്‌നേഹം പൗരന്മാരുടെ കടമയാണെന്നാണ് വിശ്വാസം. കേന്ദ്ര സര്‍ക്കാര്‍ നീക്കം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
തന്നെ അത്ര എളുപ്പത്തില്‍ അപമാനിക്കാന്‍ കഴിയില്ല. അനാവശ്യമായി മറ്റു ചര്‍ച്ചയിലേക്ക് കടക്കുന്നില്ല. രാജ്യത്തിനു വേണ്ടി സംസാരിക്കുന്നത് പുതിയ കാര്യമല്ല. തന്നെ സര്‍ക്കാര്‍ വിളിച്ചു. താന്‍ പോകും. മന്ത്രി നേരിട്ടാണ് വിളിച്ചത്. കോണ്‍ഗ്രസിനും സര്‍ക്കാരിനും ഇടയിലാണ് വിവാദവും പോരുമുള്ളത്. അത് തനിക്കറിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
Also Read : മലപ്പുറം കൂരിയാട് ദേശീയപാതയിൽ മണ്ണിടിഞ്ഞു; മണ്ണിടിഞ്ഞ് വീണത് വാഹനങ്ങളുടെ മുകളിലേക്ക്