ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വ്യോമസേന മേധാവി മാർഷൽ എ പി സിംഗ് കൂടിക്കാഴ്ച നടത്തി. ഡൽഹിയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. പഹൽഗാം ഭീകരാക്രമണവും പാക് പ്രകോപനത്തിനുമിടയിലെ ഇരുവരുടെയും കൂടിക്കാഴ്ച നിർണായകമാണ്. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം, ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഏപ്രിൽ 22ലെ ഭീകരാക്രമണത്തിനു ശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന 30 മിനിറ്റ് നീണ്ട കൂടിക്കാഴ്‌ചയിൽ പഹൽഗാമിലെ ആക്രമണം ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചർച്ച ചെയ്‌തു. കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട് ഒമറിന്റെ പാർട്ടി നാഷണൽ കോൺഫറൻസും സമാന പ്രസ്‌താവന ഇറക്കി.
പഹൽഗാം ആക്രമണത്തിന് ശേഷം പ്രകോപനപരമായ പ്രസ്‌താവനകൾ ഒഴിവാക്കി കേന്ദ്ര സർക്കാരുമായി സഹകരണ മനോഭാവത്തോടെയാണ് ഒമറും ജമ്മുകാശ്‌മീർ സർക്കാരും നീങ്ങുന്നത്. വിനോദ സഞ്ചാരികളുടെ സുരക്ഷ സംസ്ഥാന സർക്കാരിന്റെയും ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കാശ്‌മീരിന്റെ അതിഥികളായി എത്തിയ ആളുകളെ സുരക്ഷിതമായി തിരിച്ചയ്‌ക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം സ്വയം കുറ്റപ്പെടുത്തി.