ആശാവർക്കർമാരുടെ രാപകൽ സമരം 23ാം ദിവസത്തിലേയ്ക്ക്

0

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന രാപകൽ സമരം 23ാം ദിവസത്തിലേയ്ക്ക്. വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. ഇന്നലെ ശ്രദ്ധക്ഷണിക്കലായി സർക്കാർ വിഷയം അവതരിപ്പിച്ചിരുന്നു. സർക്കാർ ഫണ്ട് നൽകുന്നില്ലെന്നായിരുന്നു പ്രധാന വിശദീകരണം.

ഇന്നലെ ആശാവർക്കർമാർ നിയമസഭാ മാർച്ച് നടത്തിയിരുന്നു. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസിൽ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ ഉറച്ച് നിന്നാണ് ആശാവർക്കർമാരുടെ സമരം. ഇതിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സമരപ്പന്തൽ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് സിഐടിയു നേതാവ് ഗോപിനാഥ് നടത്തിയ ആക്ഷേപകരമായ പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സമരസമിതി അറിയിച്ചു. മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിക്കുമെന്നും സമരസമിതിക്ക് പറയാനുള്ളത് കേൾക്കാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും സുരേഷ് ഗോപി സമരക്കാർക്ക് ഉറപ്പുനൽകിയിരുന്നു.വേതനവർദ്ധനവ് ആവശ്യപ്പെട്ടാണ് ദിവസങ്ങളായി ആശാവർക്കർമാർ സമരത്തിൽ തുടരുന്നത്. അതിനിടെ സമരത്തിന് പലകോണുകളിൽ നിന്നും പിന്തുണ ഏറുകയാണ്.

സര്‍ക്കാരും സിപിഎമ്മും ആശാവര്‍ക്കര്‍മാരെ കേരളത്തിന്റെ പൊതുശത്രുവായി ചിത്രീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചിരുന്നു. സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് നിരുപാധിക പിന്തുണ കോണ്‍ഗ്രസ് നല്‍കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആശാവര്‍ക്കര്‍ മാരുടെ ഓണറേറിയവും ആനുകൂല്യവും വര്‍ദ്ധിപ്പിക്കും. അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ കോണ്‍ഗ്രസ് ഉണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ആശാവർക്കർമാർ നടത്തുന്ന സമരം എത്രയും വേഗം ഒത്തുതീർപ്പാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്. സമരം കേന്ദ്ര സർക്കാരിന്റെ മേൽ കെട്ടി വയ്ക്കുവാൻ സിപിഎം നടത്തുന്ന ശ്രമം അപലനീയമാണെന്നും ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here