മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അന്വേഷണ സംഘം

തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു. ഓണ്‍ലൈനായി ചേര്‍‍ന്ന യോഗത്തില്‍ അന്വേഷണ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയാണ് പ്രധാനമായും നടന്നത്. മുൻ കായിക മന്ത്രി വി അബ്ദുറഹ്മാന്‍റെ വഴിവിട്ട ഇടപെടലുകളും സ്പോൺസർക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ കിട്ടിയതും ഉൾപ്പെടെ എസ്ഐടി അന്വേഷിക്കും. അഴിമതിക്കും വിശ്വാസ വഞ്ചനയ്ക്കും കേസെടുക്കാവുന്ന കുറ്റങ്ങൾ നടന്നിട്ടുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന് ലഭിച്ച നിയമോപദേശം.

എഡിജിപി നേതൃത്വം നൽകുന്ന അന്വേഷണ സംഘം വൈകീട്ട് നാലരക്കാണ് എസ്ഐടി ആദ്യയോഗം ചേര്‍ന്നത്. സംഘത്തലവനായ എഡിജിപി പി വിജയൻ, ഐജി സതീഷ് ബിനോ, എസ് പി വിക്രം, ഡിവൈഎസ്പിമാരായ ഷൈജു, മാത്യു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അന്വേഷണ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയാണ് പ്രധാനമായും യോഗത്തില്‍ നടന്നത്. അടുത്ത് തന്നെ ടീം വിപുലീകരിക്കും.

വിജിലൻസ് ഉദ്യോഗസ്ഥരെ ഉള്‍പ്പടെ ചേര്‍ത്ത് ടീം വികസിപ്പിക്കാനുള്ള അധികാരം എഡിജിപി പി വിജയന് നല്‍കിയിട്ടുണ്ട്. മുഴുവൻ ടീം ആയ ശേഷം ഓരോ ഉദ്യോഗസ്ഥര്‍ക്കുമുള്ള ചുമതലകള്‍ വീതിച്ച് നല്‍കും. സർക്കാർ രേഖകൾ കിട്ടാൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകും. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പരിശോധിക്കും. ഒൻപത് കാര്യങ്ങളിലൂന്നിയുള്ള അന്വേഷണത്തിനാണ് നിർദേശം. പ്രാഥമിക അന്വേഷത്തിന് ശേഷമാകും ഏതൊക്കെ കേസുകൾ എടുക്കണം എന്നതിൽ എസ്ഐടി തീരുമാനമെടുക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button