പീഡനക്കേസ് പ്രതിയുമായി വേദി പങ്കിടില്ലെന്ന് ചെന്നിത്തല; ഡിസിസി ജനറൽ സെക്രട്ടറിയെ പരിപാടിയിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എതിർപ്പറിയിച്ചതോടെ ക്രിമിനൽ കേസ് പ്രതിയായ ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കി. നെയ്യാറ്റിൻകരയിൽ എംഎൽഎ എൻ ശക്തൻ സംഘടിപ്പിച്ച ‘ഉജ്ജ്വലം’ എന്ന പരിപാടിയിൽ നിന്നാണ് ജോസ് ഫ്രാങ്ക്ലിനെ ഒഴിവാക്കിയത്.

ഇന്നലെ നെയ്യാറ്റിൻകരയിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ലൈംഗിക പീഡന കേസ് പ്രതിയാണ് ജോസ് ഫ്രാങ്കിലിൻ. ഇയാളെ മാറ്റി നിർത്തിയില്ലെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞതോടെയാണ് നടപടി.

നെയ്യാറ്റിൻകരയിൽ ബേക്കറി ഉടമയായ സ്ത്രീ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ ജോസ് ഫ്രാങ്ക്‌ലിനെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തിയിരുന്നു. ജോസ് ഫ്രാങ്ക്ലിന്റെ ലൈംഗികാതിക്രമത്തിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് സ്ത്രീയുടെ ആത്മഹത്യാ കുറിപ്പിൽ പരാമ‌ർശം ഉണ്ടായിരുന്നു.ബേക്കറിക്കായി സബ്സിഡിയുള്ള വായ്പ തരപ്പെടുത്തി നൽകാമെന്ന് മോഹിപ്പിച്ചാണ് ചൂഷണം.

ഫോൺ വിളികളിലൂടെയും അല്ലാതെയും നിരന്തരം ശല്യം ചെയ്തു. മക്കൾക്കെഴുതിയ ആത്മഹത്യാകുറിപ്പിൽ വീട്ടമ്മ ഇക്കാര്യങ്ങൾ പരാമർശിച്ചിരുന്നു. ഫോൺ രേഖകൾ കൂടി പരിശോധിച്ച ശേഷമാണ് കോൺഗ്രസ് നേതാവിനെ നെയ്യാറ്റിൻകര പൊലീസ് പ്രതി ചേർത്തത്. ജോസ് ഫ്രാങ്ക്ലിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും ലൈംഗികാതിക്രമ കുറ്റവും ചുമത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button