കാന്തപുരത്തിന്റെ പ്രസ്താവന ഇസ്ലാമിക വിശ്വാസങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നു; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തിൽ വിയോജിപ്പ് പരസ്യപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കാന്തപുരത്തിന്റെ പ്രസ്താവനയോട് പൂർണ്ണമായി വിയോജിക്കുന്നതായും ഇത്തരം നിലപാടുകൾ പുരോഗമന കേരളത്തിന് ഒട്ടും ചേർന്നതല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പ്രസ്താവനയ്ക്കെതിരെ ശക്തമായ എതിർപ്പുണ്ടെന്നും ഇത്തരം പരാമർശങ്ങൾ ഇസ്ലാമിനെപ്പോലും തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നബിദിന റാലികളിലെ സ്ത്രീസാന്നിധ്യത്തെച്ചൊല്ലി കാന്തപുരം നയിക്കുന്ന സംഘടന പുറത്തിറക്കിയ സർക്കുലറും സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന വിവാദ പരാമർശവുമാണ് ഇതിന് ആധാരം.
അതേസമയം, വിഷയത്തിൽ കാന്തപുരത്തെ തള്ളിപ്പറയാതെ തന്ത്രപരമായ നിലപാടാണ് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിച്ചത്. കോൺഗ്രസ് നേതാക്കളും മന്ത്രിമാരും കാന്തപുരത്തെ പരസ്യമായി എതിർത്തപ്പോൾ, സ്ത്രീ സുരക്ഷ മുൻനിർത്തിയുള്ള പ്രസ്താവനയായിരിക്കാം അതെന്നും സാമൂഹികാവസ്ഥയെയാകാം അദ്ദേഹം ഉദ്ദേശിച്ചതെന്നുമാണ് ലീഗ് അധ്യക്ഷന്റെ പ്രതികരണം. മതപണ്ഡിതന്റെ അഭിപ്രായമെന്ന നിലയിൽ സമൂഹത്തിന്റെ നന്മയ്ക്കായുള്ള അഭിപ്രായത്തോട് ചേർന്നുനിൽക്കുകയാണ് ലീഗ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.



