ജയിലിൽ മിന്നൽ പരിശോധന നടത്തി വിജയ്; തടവുകാരെ നേരിൽ കണ്ട് സംസാരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ പുഴൽ സെൻട്രൽ ജയിലിൽ മിന്നൽ പരിശോധന നടത്തി മുഖ്യമന്ത്രി വിജയ്. തടവുകാരുമായി സംസാരിക്കുകയും അവരുടെ ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സ, തൊഴിൽ പരിശീലനം തുടങ്ങിയ വിവരങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തു. തടവുകാരുടെ ആവശ്യങ്ങളും പരാതികളും അദ്ദേഹം കേൾക്കുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ ജയിൽ സമുച്ചയങ്ങളിലൊന്നാണ് പുഴൽ സെൻട്രൽ ജയിൽ.
പുഴൽ സെൻട്രൽ ജയിലിലെ ക്വാറന്റീൻ സോൺ, സന്ദർശക ഹാൾ, ജയിലിലെ ആശുപത്രി, ലഹരിവിമുക്ത പുനരധിവാസ കേന്ദ്രം, മഹാത്മാഗാന്ധി കമ്യൂണിറ്റി കോളേജിലെ ക്ലാസ് മുറികൾ, ലൈബ്രറി, അഡ്വാൻസ്ഡ് കമ്പ്യൂട്ടർ പരിശീലന കേന്ദ്രം, ഉയർന്ന സുരക്ഷാ ബ്ലോക്ക്, വധശിക്ഷ നടപ്പാക്കുന്ന സുരക്ഷാ ബ്ലോക്ക്, വധശിക്ഷ നടപ്പാക്കുന്ന സ്ഥലം എന്നിങ്ങനെ ജയിലിലെ പ്രധാന ഇടങ്ങളിൽ മുഖ്യമന്ത്രി പരിശോധന നടത്തിയായി ഔദ്യോഗിക പ്രസ്താവനയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ജയിൽ സന്ദർശനത്തിന് ശേഷം വിജയ് പുഴൽ പൊലീസ് സ്റ്റേഷനിലും സന്ദർശനം നടത്തി. ഇവിടെയുള്ള രജിസ്റ്ററുകൾ, സബ് ഇൻസ്പെക്ടറുടെ മുറികൾ, തടവുകാരുടെ മുറികൾ എന്നിവയും പരിശോധിച്ചു.



