അർജന്റീനയ്ക്ക് തിരിച്ചടി പ്രവചിച്ച് നാന വാകു ബോൺസം; ശാപവാക്കുകളും വിവാദം

ഡാലസ്: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായിട്ടാണ് അര്‍ജന്റീന നോക്കൗട്ടില്‍ പ്രവേശിച്ചത്. എതിരാളികളുടെ വലയിലേക്ക് എട്ട് ഗോളുകള്‍ അടിച്ചപ്പോള്‍ വഴങ്ങിയത് ഒരേയൊരു ഗോള്‍ മാത്രം. മികച്ച ഫോമിലാണ് ലോകചാമ്പ്യന്മാര്. എന്നാല്‍ ടീമിന് മേല്‍ ശാപവാക്കുകളും പ്രവചനവുമായി എത്തിയിരിക്കുകയാണ് ഈ ലോകകപ്പില്‍ തന്റെ പ്രവചനങ്ങള്‍ക്കൊണ്ട് ശ്രദ്ധേയനായ ഘാനയില്‍ നിന്നുള്ള മന്ത്രവാദിയായ നാന വാകു ബോണ്‍സം.
ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകരെ സംബന്ധിച്ച് ഒട്ടും സന്തോഷം നല്കുന്ന പ്രവചനമല്ല ഇപ്പോള്‍ ബോണ്‍സം നടത്തിയിരിക്കുന്നത്. അര്‍ജന്റീനയുടെ ഈ ലോകകപ്പ് കേപ് വെര്‍ദെയ്ക്ക് എതിരായ മത്സരത്തോടെ അവസാനിക്കും എന്നും ആഫ്രിക്കന്‍ ടീമിനോട് തോറ്റ് റൗണ്ട് ഓഫ് 32ല്‍ അര്‍ജന്റീന പുറത്താകും എന്നുമാണ് നാന വാകു ബോണ്‍സം പ്രവചിക്കുന്നത്. തന്റെ ശക്തി മത്സരത്തില്‍ കേപ് വെര്‍ദെയ്ക്ക് ഒപ്പമായിരിക്കും എന്നാണ് നാന വാകു ബോണ്‍സം അവകാശപ്പെടുന്നത്.
ഇംഗ്ലണ്ട് – ഘാന മത്സരത്തില്‍ ഇംഗ്ലീഷ് നായകനും സൂപ്പര്‍താരവുമായ ഹാരി കെയ്ന്‍ ഗോള്‍ നേടില്ലെന്ന നാന വാകു ബോണ്‍സം നടത്തിയ പ്രവചനം ശരിയായിരുന്നു. ഇതിന് പിന്നാലെ തന്റെ ശക്തിയാണ് ഹാരി കെയ്നിനെ ഘാനയ്ക്കെതിരെ ഗോളടിക്കാതെ തടഞ്ഞത് എന്ന അവകാശവാദവുമായി നാന വാകു ബോണ്‍സം രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് അര്‍ജന്റീനയുടെ ആരാധകര്‍. പ്രവചനവും ശാപവാക്കും അടുത്ത മത്സരത്തോടെ അവസാനിച്ചോളുമെന്നാണ് ഇവര്‍ പറയുന്നത്.



