നീറ്റ് പുനഃപരീക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം; 19കാരിയുടെ ആത്മഹത്യ ഞെട്ടിക്കുന്നു

ഹൈദരാബാദ്: നീറ്റ് പുനഃപരീക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ 19കാരി ജീവനൊടുക്കിയ നിലയിൽ. ഹൈദരാബാദിലെ മിയാപൂരിലാണ് സംഭവം. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന ഷെയ്ഖ് സനയാണ് മരിച്ചത്. സഹോദരിമാർക്കൊപ്പം താമസിച്ചായിരുന്നു സന പരീക്ഷയ്ക്കുവേണ്ടി തയാറെടുപ്പ് നടത്തിയിരുന്നത്. പിതാവ് വിദേശത്താണ് ജോലി ചെയ്യുന്നത്. സംഭവസമയം അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
പഠനഭാരവും മുൻവർഷങ്ങളിലുണ്ടായ പരാജയത്തെക്കുറിച്ചുള്ള ഭീതി സനയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ഇംഗ്ലീഷിൽ എഴുതിയ ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് മാത്രമാണ് കുറിപ്പിൽ ഉള്ളത്. 37 ദിവസത്തിനിടെ 14 വിദ്യാർത്ഥി ആത്മഹത്യകളാണ് രാജ്യത്തുണ്ടായത്.22 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ എഴുതുന്ന നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ 5.15 വരെയാണ് നടക്കുന്നത്. 15 മിനിട്ട് അധികം നൽകിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 6.20 വരെയാണ് സമയം. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ശാന്തരായി വന്ന് പരീക്ഷയെഴുതണമെന്നും എൻടിഎ അറിയിച്ചു.



