എബോള ഭീതി ഒഴിഞ്ഞു; പാലാ സ്വദേശിനിയുടെ പരിശോധന ഫലം നെഗറ്റീവ്

കോട്ടയം: എബോള വൈറസ് രോഗബാധ സംശയത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലായിരുന്ന പാലാ സ്വദേശിനിയെ ഡിസ്ചാർജ് ചെയ്തു. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ച രക്തസാമ്പിളുകളുടെ ഫലം പൂർണമായും നെഗറ്റീവ് ആയതിനെത്തുടർന്നാണ് ആശുപത്രിയിൽ നിന്ന് വിട്ടത്.
ദക്ഷിണ സുഡാനിൽ ജോലി ചെയ്തിരുന്ന ഇവർ നാട്ടിലെത്തിയതിന് പിന്നാലെ പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി ബന്ധപ്പെട്ട ആഗോള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ചുള്ള മുൻകരുതലിന്റെ ഭാഗമായി ഇവരെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.
ഇത്തരം പകർച്ചവ്യാധി സാദ്ധ്യതയുള്ള മേഖലകളിൽ നിന്നും എത്തുന്ന രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കുന്നത് ആരോഗ്യവകുപ്പിന്റെ സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.



