20 വർഷത്തെ ജയിൽവാസത്തിന് അവസാനം; അബ്ദുൾ റഹീം നാട്ടിലേക്ക് മടങ്ങുന്നു

റിയാദ്: 20 വർഷമായി ജയിലിൽ കഴിയുകയായിരുന്ന അബ്ദുൾ റഹീമിന് മോചനമായി. ജയിലിൽ നിന്ന് ഡീപോർട്ടേഷൻ സെന്ററിലേക്ക് അദ്ദേഹത്തിനെ മാറ്റി. ഇനി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായാൽ അദ്ദേഹത്തിന് നാട്ടിലേക്ക് വരാനാകും. ഇക്കഴിഞ്ഞ 19നാണ് അദ്ദേഹത്തിന്റെ 20 വർഷത്തെ ശിക്ഷാ കാലയളവ് പൂർത്തിയായത്.
സൗദിയിൽ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായുള്ള അവധിയിലായതിനാൽ ജയിൽമോചന ഉത്തരവിന് നേരിയ താമസമുണ്ടായി. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ തീരുമാനം എടുത്തുള്ള ഉത്തരവുകൾ വന്നതോടെ അബ്ദുൾ റഹീം ജയിൽമോചിതനാകുകയുമായിരുന്നു. അദ്ദേഹത്തിന്റെ എക്സിറ്റ് വിസ തയ്യാറായിട്ടുണ്ട്. ഇന്നുതന്നെ നാട്ടിലേക്ക് കൊണ്ടുവരാനാണ് നിയമസഹായ സമിതി ശ്രമിക്കുന്നത്.
2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസിൽ അബ്ദുൾ റഹീം അറസ്റ്റിലാകുന്നത്. സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് അബ്ദുൾ റഹീം ജയിലിലായത്. മനഃപൂർവമല്ലാത്ത പിഴയാലാണ് മരണമെന്ന് വ്യക്തമായെങ്കിലും 2012ൽ അബ്ദുൽ റഹീമിനെ സൗദി കോടതി വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് ഒന്നരക്കോടി സൗദി റിയാൽ (34 കോടിയിലേറെ രൂപ) ദയാധനം നൽകിയതിനെ തുടർന്ന് കോടതി അബ്ദുൾ റഹീമിന്റെ വധശിക്ഷ ഒഴിവാക്കുകയായിരുന്നു.



