സോഷ്യൽ മീഡിയയിൽ കോക്രോച്ച് ജനതാ പാർട്ടി തരംഗം; എക്‌സ് അക്കൗണ്ട് നിരോധിച്ചതിന് പിന്നാലെ പുതിയ അക്കൗണ്ട് ആരംഭിച്ചു

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ കോക്രോച്ച് ജനതാ പാർട്ടി (CJP)യുടെ എക്‌സ് അക്കൗണ്ട് നിരോധിച്ചതിന് പിന്നാലെ പുതിയ അക്കൗണ്ട് ആരംഭിച്ചു. ആദ്യ അക്കൗണ്ട് നീക്കം ചെയ്തതിന് നിമിഷങ്ങൾക്കകം പുതിയ അക്കൗണ്ട് തുറന്നതായി സ്ഥാപകൻ അഭിജിത്ത് ദീപക് അറിയിച്ചു.
“പ്രതീക്ഷിച്ചത് സംഭവിച്ചു” എന്നാണ് ആദ്യ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രതികരണം. കൂടാതെ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.
തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ടുള്ള ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തിനെതിരായ പ്രതികരണമായാണ് ഈ ‘പരിഹാസ്യ കൂട്ടായ്മ’ രൂപപ്പെട്ടത്. തൊഴിലില്ലാത്തവരുടെ ശബ്ദമായി അവതരിപ്പിക്കുന്ന സിജെപി, സോഷ്യൽ മീഡിയയിൽ വേഗത്തിൽ ശ്രദ്ധ നേടുകയാണ്.
പാർട്ടിയുടെ മാനദണ്ഡങ്ങളിൽ തൊഴിലില്ലാത്തവർ, കുഴിമടിയന്മാർ, മടിച്ചികൾ, ദിവസത്തിൽ 12 മണിക്കൂറിൽ കൂടുതൽ സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നവർ തുടങ്ങിയവ ഉൾപ്പെടുന്നതായാണ് പറയുന്നത്.
മേയ് 15-ന് സുപ്രീംകോടതി നടപടിക്കിടെ ഉണ്ടായ പരാമർശത്തെ തുടർന്നാണ് ഈ പ്രതിഷേധം ആരംഭിച്ചത്. വിവാദമായ പരാമർശത്തിന് പിന്നാലെ ചീഫ് ജസ്റ്റിസിന് വിശദീകരണം നൽകേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതിനിടയിൽ, സിജെപി ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വലിയ സ്വീകാര്യത ലഭിച്ചതായി സംഘാടകർ അവകാശപ്പെടുന്നു. “മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം” എന്ന മുദ്രാവാക്യത്തോടെ വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്.



