‘ജാതിപ്പേര് അല്ല, അച്ഛന്റെ പേരാണ്’; വിമർശനത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പേര് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി V. D. Satheesan. സത്യപ്രതിജ്ഞയിൽ അച്ഛന്റെ പേര് ചേർത്ത് വായിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച സതീശൻ, അത് ജാതിപ്പേര് പറയാനല്ലെന്നും അച്ഛന്റെ പേര് രേഖകളിലുള്ളതുപോലെ വായിച്ചതാണെന്നും പറഞ്ഞു. അമ്മയുടെ പേരും പറയാൻ അവസരം ഉണ്ടായിരുന്നെങ്കിൽ പറഞ്ഞേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അച്ഛന്റെയും അമ്മയുടെയും പേര് ഓർക്കുന്നത് അഭിമാനമാണെന്നും, താൻ എംഎൽഎ ആകുന്നതിന് മുമ്പ് ഇരുവരും മരിച്ചുവെന്നും സതീശൻ പറഞ്ഞു. ഔദ്യോഗിക രേഖകളിലുള്ള മുഴുവൻ പേരാണ് വായിച്ചതെന്നും അതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യപ്രതിജ്ഞയിൽ പേര് ഉപയോഗിച്ച രീതിയെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. 2021ലെ എംഎൽഎ സത്യപ്രതിജ്ഞയിൽ ചുരുക്കപ്പേര് ഉപയോഗിച്ചിരുന്ന സതീശൻ, ഇത്തവണ മുഴുവൻ പേര് ഉപയോഗിച്ചതാണ് വിവാദമായത്.
സംഭവത്തിൽ കോൺഗ്രസ് നേതാക്കളടക്കമുള്ളവരും പ്രതികരിച്ചിരുന്നു. ഇതോടെ പുതിയ സർക്കാരിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ സത്യപ്രതിജ്ഞാ ചടങ്ങിലെ രീതികൾ രാഷ്ട്രീയ ചർച്ചയായി മാറി.



