പ്രധാനമന്ത്രിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനം; ചെലവ് ചുരുക്കൽ അല്ലെന്ന് കേന്ദ്ര വിശദീകരണം

Narendra Modi ദില്ലി: രാജ്യത്ത് ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമാണെന്ന വിമർശനം തെറ്റാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സബ്സിഡികളോ ക്ഷേമപദ്ധതികളോ വെട്ടിക്കുറച്ചിട്ടില്ലെന്നും സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.
ഇന്ധന ഉപയോഗം കൂടുതൽ ബുദ്ധിപൂർവം നിയന്ത്രിക്കണമെന്ന നിർദേശമാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചതെന്നും, അതിനെ ചെലവ് ചുരുക്കൽ നടപടിയായി വിശേഷിപ്പിച്ചതോടെയാണ് തെറ്റിദ്ധാരണ ഉണ്ടായതെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യവും രാജ്യത്തെ ഊർജ പ്രതിസന്ധിയും പരിഗണിച്ചാണ് പ്രധാനമന്ത്രി സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാൻ നിർദേശം നൽകിയതെന്ന് റിപ്പോർട്ട്. കൂടാതെ സാധ്യമായിടത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യാനും അനാവശ്യ വിദേശ യാത്രകൾ ഒഴിവാക്കാനും പെട്രോൾ-ഡീസൽ ഉപഭോഗം കുറയ്ക്കാനും പൗരന്മാരോട് അഭ്യർത്ഥിച്ചു.
സുരക്ഷാ സംവിധാനത്തിൽ പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്താനും പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുപകരം നിലവിലുള്ള വാഹനങ്ങളെ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം.
പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷയിൽ വിട്ടുവീഴ്ച ഇല്ലാതെയാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. പിന്നാലെ Yogi Adityanath ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം കുറച്ചതായി റിപ്പോർട്ട്.



