സ്വർണ ഇറക്കുമതി തീരുവ കൂട്ടി, പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം പകുതിയാക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിയന്ത്രണ ആഹ്വാനത്തിന് പിന്നാലെ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കൂട്ടി കേന്ദ്രസർക്കാർ. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം ഉയർത്തുന്നതിനുമാണിത്. ആറ് ശതമാനമായിരുന്ന ഇറക്കുമതി തീരുവ 15 ശതമാനമാക്കിയാണ് സർക്കാർ ഉയർത്തിയത്. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും 5 ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റ് സെസ്സും ഉൾപ്പെടെയാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയുണ്ടായ പ്രതിസന്ധിക്കിടെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോക്തൃ രാജ്യമായ ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ആവശ്യം കുറയ്ക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ കരുതുന്നത്. വ്യാപാര കമ്മി കുറയ്ക്കുന്നതിനും തകർച്ചയിലേക്ക് കൂപ്പുകുത്തിയ രൂപയെ ശക്തിപ്പെടുത്തുന്നതിനും ആണ് നടപടി.
വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം പകുതിയാക്കും. ഇതിനുള്ള നിർദ്ദേശം മോദി എസ്പിജിക്ക് നൽകിയെന്ന് സൂചനയുണ്ട്. ഇന്ധന ഉപയോഗം പരമാവധി കുറയ്ക്കാനാണ് നീക്കം. ഉത്തർപ്രദേശിൽ ആഴ്ചയിൽ രണ്ടു ദിവസം വർക്ക് ഫ്രം ഹോമിന് ഉത്തരവ് ഇറങ്ങിയേക്കും. യുപി, രാജസ്ഥാൻ മുഖ്യമന്ത്രിമാരുടെ വാഹനവ്യൂഹവും ചുരുക്കും. മഹാരാഷ്ട്രയിൽ എംഎൽഎമാരുടെ പഠനയാത്ര റദ്ദാക്കി.



