തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകീയത; ടി.വി.കെയ്ക്ക് ഭൂരിപക്ഷ പോരാട്ടം കടുപ്പം, അണ്ണാ ഡി.എം.കെ പിളർപ്പ് സൂചന ശക്തം

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ നീക്കങ്ങൾ നാടകീയ ഘട്ടത്തിലേക്ക്. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) ഭൂരിപക്ഷം ഉറപ്പാക്കാൻ ശ്രമം ശക്തമാക്കുന്നതിനിടെ അണ്ണാ ഡി.എം.കെ പിളർപ്പിലേക്കു നീങ്ങുന്നുവെന്ന സൂചനകൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു.
വേലുമണി, വിജയഭാസ്കർ, സി.വി. ഷൺമുഖം എന്നിവരുടെ നേതൃത്വത്തിൽ 36 അണ്ണാ ഡി.എം.കെ എം.എൽ.എമാരുടെ യോഗം ചെന്നൈയിൽ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ടി.വി.കെയ്ക്ക് സർക്കാർ രൂപീകരിക്കാൻ കേവലം രണ്ട് സീറ്റുകളുടെ പിന്തുണ മാത്രം ആവശ്യമായിരിക്കെ, വി.സി.കെയുടെ തീരുമാനം വൈകുന്നതും രാഷ്ട്രീയ സമവാക്യങ്ങളെ കൂടുതൽ അനിശ്ചിതത്വത്തിലാക്കുന്നു.
ഇതിനിടെ, ഡിഎംകെയുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളിൽ നിന്ന് അണ്ണാ ഡി.എം.കെ രാവിലെ തന്നെ പിൻവാങ്ങിയതായി സൂചനയുണ്ട്. പുതുച്ചേരിയിൽ കഴിഞ്ഞിരുന്ന എം.എൽ.എമാരെ ചെന്നൈയിൽ എത്തിച്ച ശേഷം പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി “സർക്കാർ രൂപീകരിക്കുന്ന പാർട്ടിക്ക് ആശംസകൾ” എന്ന് സമൂഹമാധ്യമത്തിൽ കുറിച്ചത് ശ്രദ്ധേയമായി. ഇത് പാർട്ടിയുടെ നിലപാട് മാറ്റത്തിന്റെ സൂചനയായിട്ടാണ് വിലയിരുത്തൽ.
വി.സി.കെ ഇനിയും ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാന സമിതി യോഗത്തിൽ ടി.വി.കെയ്ക്ക് അനുകൂല നിലപാട് ഉണ്ടായതായാണ് സൂചന. ഈ വിഷയത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, വി.സി.കെ അധ്യക്ഷൻ തോൾ തിരുമാവളവനുമായി ഫോണിൽ സംസാരിച്ചു. ഇന്ത്യ മുന്നണിയിലെ ഘടകകക്ഷിയായ വി.സി.കെ ടി.വി.കെയ്ക്ക് പിന്തുണ നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
ടി.വി.കെയ്ക്ക് നിലവിൽ കേവല ഭൂരിപക്ഷത്തിനായി രണ്ട് സീറ്റുകൾ കൂടി മാത്രമാണ് ആവശ്യം. എന്നാൽ വി.സി.കെയുടെ അന്തിമ തീരുമാനം വൈകുന്നതും അണ്ണാ ഡി.എം.കെയിലെ ഉൾപിളർച്ചാ സൂചനകളും തമിഴ്നാട് രാഷ്ട്രീയത്തെ അനിശ്ചിതത്വത്തിലാക്കുകയാണ്.
സർക്കാർ രൂപീകരണത്തിന് വേണ്ടിയുള്ള കക്ഷികളുടെ നിലപാട് അന്തിമമാകുന്നതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ ചിത്രം കൂടുതൽ വ്യക്തമായേക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.



