ഭൂരിപക്ഷ എം.എൽ എമാരുടെ പിന്തുണ മാത്രം പോരാ; രമേശ് ചെന്നിത്തല തൻ്റെ അനുഭവം പറയുമ്പോൾ നയം വ്യക്തമാക്കുകയാണോ?

തിരുവനന്തപുരം: 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിന് കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായ നേതൃമാറ്റത്തെക്കുറിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രതികരണം ശ്രദ്ധേയമാകുകയാണ്. ഇന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്.
എം.എൽ.എമാരുടെ ഭൂരിപക്ഷ പിന്തുണ തനിക്ക് ഉണ്ടായിരുന്നുവെങ്കിലും പ്രതിപക്ഷ നേതാവായി തുടരാൻ അവസരം ലഭിച്ചില്ലെന്ന് ചെന്നിത്തല പറഞ്ഞു.
പാർട്ടിയുടെ അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുത്തതാണെന്നും, സംസ്ഥാനതലത്തിലുള്ള അഭിപ്രായങ്ങൾ മാത്രം പരിഗണിച്ചല്ല ഈ മാറ്റമുണ്ടായതെന്നും അദ്ദേഹം സൂചിപ്പിച്ചു.നേതൃത്വമാറ്റത്തിന് പിന്നിൽ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയവും സമവാക്യങ്ങളും സ്വാധീനിച്ചിരിക്കാമെന്ന തരത്തിൽ ചെന്നിത്തല പരോക്ഷ വിമർശനം ഉയർത്തി.
ഇതോടെ കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ കോൺഗ്രസ് നിരീക്ഷകരും ഹൈ കമാൻ്റും കുറച്ച് കഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. മുഖ്യമന്ത്രി കസേരയിലേക്ക് പരിഗണിക്കപ്പെടുന്ന രമേശ് ചെന്നിത്തല ആയിലും വിഡി സതീഷനായാലും കെസി വേണുഗോപാലായാലും അവർക്കെല്ലാം തന്നെ അവരുടെതായ ചുമതലകൾ കൃത്യമായി നിർവഹിച്ചവരാണ്. ഇതും സങ്കീർണത വർദ്ധിക്കുന്നു.
എന്നിരുന്നാലും, പാർട്ടിയുടെ ഐക്യം ഏറ്റവും പ്രധാനമാണെന്നും സംഘടന ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്നുമുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവന ഹൈ കമൻ്റിൽ അദ്ദേഹത്തിനുള്ള വിശ്വാസത്തിൻ്റെ കൂടെ തെളിവാണ്.
2021ലെ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് നേതൃത്വം വിഡി സതിഷനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത് ശ്രദ്ധേയമായ മാറ്റമായിരുന്നു. ഇതാണ് പിന്നീട് പാർട്ടിക്കുള്ളിൽ ചര്‍ച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചത്.
പാർട്ടിയിലും സഭയിലും താൻ സീനിയറാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ ക്ലെയിമും രമേശ് ചെന്നിത്തല അഭിമുഖത്തിൽ മുന്നോട്ട് വച്ചിട്ടുണ്ട്. എംഎൽഎമാരുടെ ഭൂരിപക്ഷം 2021ൽ ഘടകം ആയിരുന്നില്ല. ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് ആക്കിയില്ല. എന്നിട്ടും ഒരു എതിർപ്പും അറിയിച്ചില്ല. കരിയില അനങ്ങുന്ന ശബ്ദം പോലും ഉണ്ടാക്കിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 2021ൽ തന്നെ ആരും മുഖ്യമന്ത്രിയായി പ്രൊജക്റ്റ് ചെയ്തിരുന്നില്ല.
സീനിയൊരിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. തീരുമാനം അധ്യക്ഷന് വിടാം. അല്ലെങ്കിൽ എംഎൽഎമാരുടെ എണ്ണം നോക്കി തീരുമാനിക്കാം. മോശമല്ലാത്ത എംഎൽഎമാരുടെ പിന്തുണ കിട്ടും. എല്ലാവരെയും മന്ത്രിയാക്കാൻ കഴിയില്ല. പാർട്ടി നീതിപൂർവമായ തീരുമാനം എടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ധവളപത്രം ഇറക്കുന്നത് ആലോചനയിലാണ്. ഘടകകക്ഷികളുമായി തർക്കം ഉണ്ടാകില്ല. ആരും ക്യാൻവാസിംഗ് നടത്തുന്നില്ല. ഇതുവരെ തല എണ്ണിയിട്ടില്ല.
അതേസമയം ജനം വാശിയോടെ പിണറായിക്ക് ബൈ ബൈ പറഞ്ഞെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് പോസിറ്റീവ് അജണ്ടക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. 80ന് മുകളിൽ സീറ്റ് എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. തരംഗം അളക്കാൻ കഴിഞ്ഞെന്നു വരില്ല. ഇപ്പോഴും റഷീദ് ആണ് ധർമടത്തെ യഥാർത്ഥ എംഎൽഎ എന്നാണ് ഞാൻ കരുതുന്നത്. സമുദായ നേതാക്കൾ പറയുന്നതിന് അതേ രീതിയിൽ മറുപടി പറയേണ്ടതില്ല.
അവർ പറയുന്നതിനോട് യോജിപ്പ് ഉണ്ടായിട്ടല്ല, യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാരുടെ വോട്ട് കിട്ടി സമുദായ സംഘടനകളെ തള്ളിക്കളയാൻ തയ്യാറല്ല. എല്ലാവരുടെയും വോട്ട് കിട്ടിയിട്ടുണ്ട്. അച്ചടക്കത്തോടെ പുതിയ കാഴ്ചപ്പാടോടെ ഭരിക്കേണ്ട ഉത്തരവാദിത്തമാണ് ഇപ്പോൾ ഉള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എംപിമാരെ മത്സരിപ്പിക്കേണ്ട എന്നത് കൂട്ടായ തീരുമാനമായിരുന്നു. എംപിമാരിൽ പ്രഗത്ഭർ ഉണ്ടായിരുന്നു. ഏതെങ്കിലും എംപി ഇങ്ങോട്ട് വരണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. പാർടിക്ക് സിസ്റ്റം ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു



