മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനിടെ സുരക്ഷാ വീഴ്ച; പൈലറ്റ് വാഹനം ലക്ഷ്യബോധമില്ലാതെ സഞ്ചരിച്ചതായി ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻയുടെ വാഹനവ്യൂഹം കടന്നുപോകുന്ന സ്ഥലങ്ങളിൽ സുരക്ഷാ വീഴ്ചകൾ സംഭവിച്ചതായി ഇൻ്റലിജൻസ് റിപ്പോർട്ട്. കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം ജില്ലകളിലായി നടന്ന വിവിധ യാത്രകൾക്കിടെയാണ് സുരക്ഷാ ക്രമീകരണങ്ങളിൽ പിഴവുകൾ കണ്ടെത്തിയത്.
ഡിഐജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ഇൻ്റലിജൻസ് മേധാവി നൽകിയ റിപ്പോർട്ടിലാണ് ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ചില സ്ഥലങ്ങളിൽ പൈലറ്റ് വാഹനങ്ങൾക്ക് വ്യക്തമായ ദിശാബോധമില്ലായിരുന്നുവെന്നും, റൂട്ട് ഏകോപനത്തിനായി ആവശ്യമായ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മാർച്ച് 14, 19, 22 തീയതികളിൽ നടന്ന ഔദ്യോഗിക പരിപാടികൾക്കിടയിലാണ് സുരക്ഷാ പാളിച്ചകൾ സംഭവിച്ചതെന്ന് വ്യക്തമാക്കുന്നു. ചില ഘട്ടങ്ങളിൽ മുഖ്യമന്ത്രിയുടെ വാഹനം ഒറ്റപ്പെട്ട നിലയിൽ എത്തിയ സാഹചര്യം പോലും ഉണ്ടായതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Z+ കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കരുതെന്ന് നിർദ്ദേശിച്ച് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിഐജിമാർക്കും ഇൻ്റലിജൻസ് മേധാവി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭരണ മാറ്റ ചർച്ചകൾക്കിടെയായിട്ടാണ് സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.



