തമിഴ് രാഷ്ട്രീയ സിനിമ: സ്റ്റാലിൻ തരംഗമെന്ന് സർവേകൾ; വിജയുടെ തമിഴക വെട്രി കഴകം മുന്നേറുകയാണ്

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യം അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ. പുറത്തുവന്ന ഒൻപത് സർവേകളിൽ ഏഴെണ്ണവും ഡിഎംകെയ്ക്ക് അനുകൂലമാണ്. എന്നാൽ നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശനം ഡിഎംകെ, എൻഡിഎ മുന്നണികളെ ഒരുപോലെ ആശങ്കയിലാഴ്ത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും സർവേകൾ സൂചിപ്പിക്കുന്നു.
പീപ്പിൾസ് പൾസ്, പി മാർക്ക് സർവേകൾ പ്രകാരം 125 മുതൽ 145 വരെ സീറ്റുകൾ നേടി ഡിഎംകെ ഭരണം നിലനിർത്തും. മാട്രിസ് സർവേ 122 – 132 സീറ്റുകളാണ് പ്രവചിക്കുന്നത്. ടൈംസ് നൗ (128-147 സീറ്റുകൾ), സിഎൻഎൻ (114-124 സീറ്റുകൾ) എന്നീ ഏജൻസികൾ എൻഡിഎ തമിഴ്നാട് പിടിച്ചെടുക്കുമെന്ന് പ്രവചിക്കുന്നു. മറ്റ് ഏജൻസികൾ എൻഡിഎയ്ക്ക് 65 മുതൽ 100 സീറ്റുകൾ വരെയാണ് നൽകുന്നത്.
രാഷ്ട്രീയ അരങ്ങേറ്റത്തിൽ തന്നെ വലിയ ഓളമുണ്ടാക്കാൻ വിജയ്യുടെ തമിഴക വെട്രി കഴകത്തിന് സാധിക്കുമെന്ന് സർവേകൾ പറയുന്നു. പി മാർക്ക് 26 സീറ്റുകൾ വരെ ടിവികെയ്ക്ക് പ്രവചിക്കുമ്പോൾ, പീപ്പിൾസ് പൾസ് 18-24 സീറ്റുകൾ നൽകുന്നു. വിജയ് മത്സരിച്ച പെരമ്പൂരിൽ അദ്ദേഹം വിജയിക്കുമെന്നാണ് മാട്രിസ് പ്രവചനം. ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിൽ തമിഴ്നാട് റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. 234 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. മെയ് 4-നാണ് വോട്ടെണ്ണൽ.



