കത്തുന്ന ചൂട്: കൊല്ലത്ത് പത്തുവയസുകാരന് സൂര്യാതപമേറ്റു

കൊല്ലം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ കൊല്ലത്ത് പത്തുവയസുകാരന് സൂര്യാതപമേറ്റു. കുട്ടിയുടെ കൈയ്ക്കും തോളിനുമാണ് പൊള്ളലേറ്റത്. പോരുവഴിയിലായിരുന്നു സംഭവം. നടുവിലേമുറിയിൽ ജിബി-കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് പൊള്ളലേറ്റത്. വീടിനുപുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സൂര്യാതപമേറ്റത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ബന്ധപ്പെട്ടവർ അറിയിക്കുന്നത്.

ഇന്ന് സംസ്ഥാനത്ത സൂര്യാതപമേറ്റ് ഒരാൾ മരിച്ചിരുന്നു. ഇടവ വെൺകുളം സ്വദേശി ഷൈനാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.വെൽഡിംഗ് തൊഴിലാളിയായിരുന്ന ഷൈൻ ഇക്കഴിഞ്ഞ 18ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് സൂര്യാതപമേറ്റു എന്ന് വ്യക്തമായത്.

തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നാൽപ്പതുവയസുകാരനായ ഷൈൻ അവിവാഹിതനാണ്.അതേസമയം, സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുമെന്നാണ് അറിയിക്കുന്നത്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.

കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *