മന്ത്രിക്ക് പരിക്കേറ്റ സംഭവം: ആയുധ ആരോപണം നിഷേധിച്ച് സ്പീക്കർ

തിരുവനന്തപുരം: കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ താൻ നടത്തിയ പ്രസ്താവനകളിൽ വിശദീകരണവുമായി സ്പീക്കർ എഎൻ ഷംസീർ. ആയുധം കൊണ്ടുള്ള ആക്രമണം നടന്നു എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിയെ കണ്ടപ്പോൾ അവർ വളരെ അവശയായ നിലയിലായിരുന്നുവെന്നും അതാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സഭാംഗം കൂടിയായ ഒരു വനിതാ മന്ത്രി അവശയായി പ്ലാറ്റ്‌ഫോമിൽ ഇരിക്കുമ്പോൾ അവരെ അവഗണിച്ച് വന്ദേ ഭാരതിൽ കയറി പോകാൻ തനിക്ക് കഴിയുമായിരുന്നില്ല. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക എന്നത് ഉത്തരവാദിത്തമായിരുന്നുവെന്നും സ്പീക്കർ പറഞ്ഞു. വനിതാ മന്ത്രിക്ക് നേരെ നടന്ന സമരത്തിൽ എന്തുകൊണ്ടാണ് കെഎസ്യു പെൺകുട്ടികളെ പങ്കെടുപ്പിക്കാതിരുന്നത് എന്ന് സ്പീക്കർ ചോദിച്ചു. “അവർക്ക് പെൺകുട്ടികളില്ലേ?” എന്നും അദ്ദേഹം ചോദിച്ചു.
ജനാധിപത്യത്തിൽ സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. എന്നാൽ അതിന്റെ ഭാഗമായി ജയിലിൽ കിടക്കേണ്ടിയും വരും. ജയിലിൽ കിടത്തുന്നത് എന്തോ അപരാധമാണെന്നാണ് കോൺഗ്രസ് പറയുന്നത്. മുൻപ് തങ്ങൾക്കെതിരെയും വധശ്രമക്കേസുകൾ ചുമത്തിയിട്ടുണ്ടെന്ന് ഷംസീർ ഓർമ്മിപ്പിച്ചു. റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിൽ അവർക്ക് പരിക്കേറ്റതായും വധശ്രമം നടന്നതായും ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെ സ്പീക്കറുടെ ഇടപെടലിനെതിരെയും വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ വധശ്രമം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർണ്ണായക മൊഴി. മന്ത്രിക്കെതിരെ വധശ്രമം നടന്നെന്ന ഗൺമാന്റെ പരാതി തള്ളി ആരോഗ്യമന്ത്രി വീണാ ജോർജ് തന്നെ നേരിട്ട് മൊഴി നൽകിയിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നാണ് മന്ത്രിയുടെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചു എന്ന ഗൺമാന്റെ വാദം ഇതോടെ അപ്രസക്തമായി.
സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് മന്ത്രി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മൊഴി നൽകാതിരുന്ന മന്ത്രി, രണ്ട് ദിവസം മുൻപാണ് വിശദമായ മൊഴി രേഖപ്പെടുത്തിയത്. വധശ്രമത്തിന് തെളിവില്ലാത്ത പശ്ചാത്തലത്തിൽ, കേസിൽ ചുമത്തിയ വധശ്രമ കുറ്റം ഒഴിവാക്കിയാകും റെയിൽവേ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക. വധശ്രമക്കുറ്റം ചുമത്തി അഞ്ച് കെ.എസ്.യു പ്രവർത്തകരെ രണ്ടാഴ്ചയിലധികം ജയിലിലടച്ചിരുന്നു.
ജില്ലാ ആശുപത്രിയിലെ വൂണ്ട് സർട്ടിഫിക്കറ്റിലോ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലോ ആയുധം ഉപയോഗിച്ചുള്ള ആക്രമണം കണ്ടെത്താനായിരുന്നില്ല.സുരക്ഷയ്ക്കായെത്തിയ മൂന്ന് പോലീസുകാരുടെ മൊഴിയിലും വധശ്രമം നടന്നതായി പറഞ്ഞിരുന്നില്ല. പെരിങ്ങോത്ത് മന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവിനെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചതിലുള്ള പ്രതിഷേധമാണ് റെയിൽവേ സ്റ്റേഷനിലെ വലിയ സംഘർഷത്തിലേക്ക് നയിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മന്ത്രി, പിറ്റേന്ന് തന്നെ സ്വന്തം കാറിൽ മടങ്ങിയതും അന്ന് വാർത്തയായിരുന്നു.



