ഇസ്രയേലും ലെബനനും തമ്മിൽ വെടിനിർത്തൽ കരാറിലേക്കെത്തിയെന്ന അമേരിക്കൻ പ്രഖ്യാപനത്തെ ഒമാൻ സ്വാഗതം ചെയ്തു

മസ്കറ്റ്: ഇസ്രയേലും ലെബനനും തമ്മിൽ വെടിനിർത്തൽ കരാറിലേക്കെത്തിയെന്ന അമേരിക്കൻ പ്രഖ്യാപനത്തെ ഒമാൻ സ്വാഗതം ചെയ്തു. ഈ ധാരണ സാധ്യമാക്കാൻ അമേരിക്ക നടത്തിയ ഇടപെടലുകളെ ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഈ നീക്കം നിർണായകമാണെന്നും വിലയിരുത്തുന്നു.
കരാറിലെ വ്യവസ്ഥകൾ എല്ലാ പക്ഷങ്ങളും കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് ഒമാൻ ചൂണ്ടിക്കാട്ടി. സമാധാന ശ്രമങ്ങളെ തകർക്കുന്ന തരത്തിലുള്ള ഏതൊരു നടപടികളും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി. പ്രാദേശിക സംഘർഷം ശമിപ്പിക്കാനും സ്ഥിരത ഉറപ്പാക്കാനും ഈ വെടിനിർത്തൽ സഹായകരമാകുമെന്ന പ്രതീക്ഷയാണ് അന്താരാഷ്ട്ര സമൂഹത്തിനിടയിൽ ഉയരുന്നത്.
ഹോർമുസ് കടലിടുക്ക് കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കാനൊരുങ്ങി ഇറാൻ. സുരക്ഷാ-സംരക്ഷണ സേവനങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള തുക നൽകുന്ന കപ്പലുകൾക്ക് മാത്രമേ ഇനി മുതൽ കടലിടുക്കിലൂടെ മുൻഗണനാടിസ്ഥാനത്തിൽ കടന്നുപോകാൻ അനുമതി നൽകൂ എന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് ഇറാൻ ഈ പുതിയ നയം വെളിപ്പെടുത്തിയത്.
കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകുമെന്നും, പുതിയ പ്രോട്ടോക്കോൾ അനുസരിച്ച് വേഗത്തിൽ പണം അടയ്ക്കുന്നവർക്ക് കടന്നുപോകുന്നതിൽ മുൻഗണന നൽകുമെന്നും അധികൃതർ അറിയിച്ചു. പണം നൽകാത്ത കപ്പലുകളുടെ യാത്ര അനിശ്ചിതമായി നീട്ടിവെക്കാനാണ് ഇറാന്റെ തീരുമാനം. അമേരിക്കയുമായുള്ള വെടിനിർത്തൽ കരാറിൽ യുഎസ് വിശ്വാസവഞ്ചന കാണിച്ചുവെന്ന് ആരോപിച്ചാണ് ശനിയാഴ്ച മുതൽ കടലിടുക്കിൽ ഇറാൻ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കിയത്.



