അലുവ അതുൽ കൊല്ലപ്പെട്ട കേസിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ്

കൊല്ലം: കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് വധക്കേസ് പ്രതിയായ അലുവ അതുലിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രധാന പ്രതികളായ ആറുപേരെ ഇന്നലെ തന്നെ പിടികൂടാൻ സാധിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷണർ എം ഹേമലത. ഇതോടെ കേസിലെ പത്തുപേരും പിടിയിലായി. നൗഫൽ, ഷംനാദ് , ഷിനു പീറ്റർ, മുഹമ്മദ് ഫൈസൽ, ബ്ലാക്ക് വിഷ്ണു, അനീർ, ഹുസൈൻ, ആഷിക്ക്, ആദിൽ, അലി ഉമ്മർ എന്നിവരെയാണ് പിടികൂടിയത്.
പിടികൂടിയവരിൽ നാല് പേർ സഹായികളാണ്. ഇവർക്കായി പ്രത്യേക സംഘം തമിഴ്നാട് അതിർത്തി അടക്കം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതികൾ സഞ്ചരിച്ച വാഹനം ട്രാക്ക് ചെയ്തു. മുണ്ടക്കയം വരെ വാഹനം പിന്തുടർന്നു. അവിടെ നിന്നും നാട്ടുകാരുടെ പിന്തുണയോടെയാണ് പിടികൂടിയത്. സംഭവം നടന്ന് 12 മണിക്കൂറുകൾക്കുള്ളിൽ തന്നെ കേസിലെ പ്രധാന പ്രതികളെ പിടികൂടാൻ സാധിച്ചു.ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. മാദ്ധ്യമങ്ങളുടെ ഇടപെടലിന് നന്ദിയുണ്ട്. അന്വേഷണം തുടരുകയാണ്. അതുൽ അക്രമിക്കപ്പെടുമെന്ന് ഇന്റജിലൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു.
അതിൽ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു. ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുകയാണ്. കേരളത്തിലെ ഗുണ്ടാ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. പ്രതികൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകും. ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല’- ഹേമലത പറഞ്ഞു.ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിൽ ഇറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് കാറിൽ സഞ്ചരിച്ചിരുന്ന അതുലിനെ ഇന്നലെ ഉച്ചയോടെയാണ് മറ്റൊരു കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. ഗുണ്ടാ സംഘങ്ങൾക്കിടയിലെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. കൃത്യമായ ആസൂത്രണത്തിലൂടെയാണ് പ്രതികൾ കൊലപാതകം നടത്തിയത്.



