കേന്ദ്രത്തിൽ മുസ്‌ലിം മന്ത്രിമാർ ഇല്ലാത്തത് മുസ്‌ലിംകൾ ബിജെപിക്ക് വോട്ട് ചെയ്യാത്തത് കൊണ്ടാണെന്ന് രാജീവ് ചന്ദ്രശേഖർ

കോഴിക്കോട് ∙ കേന്ദ്രത്തിൽ മുസ്‌ലിം മന്ത്രിമാർ ഇല്ലാത്തത് മുസ്‌ലിംകൾ ബിജെപിക്ക് വോട്ട് ചെയ്യാത്തത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തദ്ദേശ തിരഞ്ഞെടുപ്പിനെ ബിജെപി സെമി ഫൈനൽ ആയല്ല ഫൈനലായാണ് കാണുന്നതെന്നും കോഴിക്കോട് പ്രസ് ക്ലബിന്റെ മീറ്റ് ദ് ലീഡർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘‘മുസ്‌ലിംകൾ ഞങ്ങൾക്ക് വോട്ടു തരുന്നില്ല. കോൺഗ്രസിന് വോട്ടു കൊടുത്താൽ എന്തെങ്കിലും ഗുണമുണ്ടോ. മുസ്‌ലിം എംപി ഉണ്ടായാൽ മാത്രമേ മുസ്‌ലിം മന്ത്രിയും ഉണ്ടാകൂ. അതുകൊണ്ട് മുസ്‌ലിംകൾ ബിജെപിക്ക് വോട്ട് ചെയ്യണം. കേരളത്തിൽ എല്ലാം ശരിയാകും എന്നു വാഗ്ദാനം നൽകിയ മുന്നണി ഒന്നും ശരിയാക്കിയില്ല. വികസിത കേരളമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്.
സംസ്ഥാന സർക്കാർ അഞ്ചുവർഷം ഒന്നും ചെയ്യാതിരുന്നത് ന്യായീകരിക്കാനുള്ള കഥകൾ മാത്രമാണ് എസ്എസ്കെ ഫണ്ടിൽ മന്ത്രി വി.ശിവൻകുട്ടി നടത്തുന്ന ആരോപണങ്ങൾ. എസ്എസ്കെ ഫണ്ട് കിട്ടിയില്ല എന്ന് ശിവൻ കുട്ടി പറയുന്നത് കാപട്യമാണ്. തിരഞ്ഞെടുപ്പ് സമയത്ത് അല്ല ഇക്കാര്യം പറയേണ്ടത്’’ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
‘‘ഭരണമാറ്റം മാത്രമല്ലാതെ ഭരണ ശൈലിയിൽ കൂടെയുള്ള മാറ്റമാണ് ബിജെപി മുന്നോട്ടു വയ്ക്കുന്നത്. കേരളത്തിൽ 95 ശതമാനം വികസനവും കേന്ദ്രം നടപ്പിലാക്കുന്നതാണ്. സംസ്ഥാന സർക്കാർ ആണ് ഫണ്ട് നൽകാത്തത്. കേരളത്തിൽ ഇനി വേണ്ടത് ഒരു ഡബിൾ എൻജിൻ സർക്കാരാണ്.
എയിംസ് തിരുവനന്തപുരത്ത് വരണമെന്നാണ് എന്റെ ആഗ്രഹം. തൃശൂരിൽ സ്ഥലമുണ്ട് അവിടെ വരണമെന്നാണ് സുരേഷ് ഗോപിജിയുടെ ആഗ്രഹം. ഞങ്ങൾ കേരളത്തിൽ ഒരു എയിംസ് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ട്. അത് എവിടെ വരും എങ്ങനെ വരും എന്നത് കേന്ദ്ര സർക്കാർ തന്നെ തീരുമാനിക്കട്ടെ’’ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.



