കോഴിക്കോട് വിജില്‍ തിരോധാനം: മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ചുങ്കം സ്വദേശി വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ സരോവരത്ത് നടത്തിയ തെരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പല്ലും വാരിയെല്ലിന്റെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. മൃതദേഹം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കല്ലും കണ്ടെത്തിയിട്ടുണ്ട്. ഇത് വിജിലിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.

ആറ് വര്‍ഷം മുന്‍പാണ് വിജിലിനെ കാണാതായത്. മകനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് വിജയനാണ് മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആദ്യഘട്ടത്തില്‍ സൂചനകള്‍ ഒന്നും ലഭിച്ചില്ല. പിന്നീട് പൊലീസിന് ലഭിച്ച ചില നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ചുരുളഴിയുന്നത്.

അമിത ലഹരി ഉപയോഗിച്ചതിന് പിന്നാലെ വിജിലിന്റെ ബോധം നഷ്ടപ്പെട്ടുവെന്നും ഇതിന് ശേഷം ഉപേക്ഷിച്ച് പോകുകയായിരുന്നുവെന്നുമാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചെത്തി നോക്കുമ്പോഴാണ് വിജിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുഴിച്ചിടുകയായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലിന്റെ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, പൂവാട്ടുപറമ്പ് സ്വദേശി ദീപേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുമായി എത്തി സരോവരം ഭാഗത്ത് അടക്കം പൊലീസ് നേരത്തേ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കാര്യമായ കണ്ടെത്തല്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *