വിജിലൻസ് ക്ലിയറൻസ് പിടിച്ചുവെച്ചു; സര്‍ക്കാരിനെതിരെ തുറന്ന പോരിന് ഫയർഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിയമനത്തിനായുള്ള വിജിലൻസ് ക്ലിയറൻസ് പിടിച്ചുവെച്ചതിനെതിരെ സർക്കാരുമായി തുറന്ന പോരിന് ഫയർഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത. കേന്ദ്ര സർവീസിൽ സേവനമനുഷ്ഠിക്കാനുള്ള തന്റെ അവസരം മനഃപൂർവം ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചെന്നു കാണിച്ച് യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. കഴിഞ്ഞ മാസം 27ന് അദ്ദേഹം സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും.

കേന്ദ്ര നിയമനം തടയാൻ സംസ്ഥാന സർക്കാർ ശ്രമിച്ചുവെന്നാണ് യോഗേഷ് ഗുപ്ത ഉന്നയിച്ച ആരോപണം. കേന്ദ്രം ആവശ്യപ്പെട്ടിട്ടും രേഖകൾ കൈമാറിയില്ലെന്ന് അദ്ദേഹം ഹർജിയിൽ ആരോപിച്ചു. കേന്ദ്ര സർവീസിൽ ഡിജിപിയായി എംപാനൽ ചെയ്യുന്നതിനാവശ്യമായ വിജിലൻസ് ക്ലിയറൻസ് റിപ്പോർട്ട് നൽകാൻ കത്തും ഇമെയിലും മുഖേന 9 തവണ കേന്ദ്രം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ ഗൗനിച്ചില്ല. ഉദ്യോഗസ്ഥനെന്ന നിലയിൽ തന്റെ വളർച്ച തടയാനുള്ള നീക്കമായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു.

റിപ്പോർട്ട് കൈമാറുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടിക്ക് ഉത്തരവിടണമെന്നും പിഴ ചുമത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം യോഗേഷ് ഗുപ്ത മുഖ്യമന്ത്രിയുടെ പോർട്ടലിൽ പരാതി നൽകിയത് വലിയ വിവാദമായിരുന്നു. ഡിജിപി പദവിയിലുള്ള യോഗേഷ് ഗുപ്ത പോർട്ടലിൽ പരാതി നൽകുന്നത് ചട്ട ലംഘനമെന്നാണ് സർക്കാർ നിലപാട്. സർവീസ് രേഖകൾ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് യോഗേഷ് ഗുപ്ത കത്ത് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *