ബി.ജെ.പിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിൽ നിന്നും സുരേഷ്ഗോപി വിട്ടുനിന്നതിൽ പ്രവർത്തകർക്ക് അതൃപ്തി

തിരുവനന്തപുരം: ബി.ജെ.പിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിൽ നിന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി വിട്ടുനിന്നതിൽ പ്രവർത്തകർക്ക് അതൃപ്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കാതെ കോട്ടയത്തേയും കൊച്ചിയിലേയും സ്വകാര്യ പരിപാടികളിലായിരുന്നു സുരേഷ് ഗോപി പങ്കെടുത്തത്.
ആഘോഷമായി നടത്തിയ ഓഫിസ് ഉദ്ഘാടനത്തിലും പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന വാർഡ്തല ഭാരവാഹികളുടെ പൊതുസമ്മേളനത്തിലും സുരേഷ് ഗോപി പങ്കെടുത്തില്ല. ഇതിനായി സുരേഷ് ഗോപി നേരത്തേ അമിത് ഷായിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച കേരളത്തിലെത്തിയത്. രണ്ട് ഭൂഗർഭ നിലകളടക്കം ഏഴ് നിലകളിലായി 60000 ചതുരശ്ര അടി വിസ്തീർണത്തിൽ പണി കഴിപ്പിച്ചതാണ് ബി.ജെ.പിയുടെ സംസ്ഥാനത്തെ പുതിയ ഓഫീസ് കെട്ടിടത്തിന്‍റെ ഉദ്ഘാടനമാണ് പ്രധാന പരിപാടി.
ഉദ്ഘാടനത്തിന് ശേഷം പുതിയ ഓഫീസ് കെട്ടിടത്തിൽ സംസ്ഥാനത്തെ ബി.ജെ.പി – ആർ.എസ്.എസ് നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. അടുത്ത വരവിൽ നാല് മേഖല യോഗങ്ങൾ വിളിക്കാനും നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് നീക്കം.



