ആലപ്പുഴ: ചാരുംമൂടിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ പിള്ളയാണ് (63) മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് സംഭവം നടന്നത്. ശിവൻകുട്ടി തന്റെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഈ വർഷം സംസ്ഥാനത്ത് മരിച്ചവത് നാലുപേരാണ്. നിലമ്പൂർ വഴിക്കടവിൽ പത്താംക്ളാസ് വിദ്യാർത്ഥി അനന്തുവിന്റെ മരണം ഏറെ ചർച്ചയായതാണ്. മൃഗവേട്ടക്കാരൻ വിനീഷ് വച്ച പന്നിക്കെണിയാണ് ജീവനെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് രണ്ടു പേർ മരിച്ചത്. ഷൊർണൂരിൽ കുളത്തിൽ വീണ് മരിച്ച വൃദ്ധന്റേത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണെന്ന് പിന്നീട് തെളിഞ്ഞു. പരുത്തിപ്ര വെളുത്താങ്ങലിൽ കുഞ്ഞനാണ് മരിച്ചത്. സ്ഥലമുടമ പരുത്തിപ്ര സ്വദേശി ശങ്കരനാരായണൻ അറസ്റ്റിലായി.
ജനുവരിയിൽ ശാസ്താംകോട്ടയിൽ കർഷകതൊഴിലാളിയായ അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ സോമനും (52) ഷോക്കേറ്റ് മരിച്ചിരുന്നു. സംഭവത്തിൽ പോരുവഴി അമ്പലത്തുംഭാഗം ദിനിൽ ഭവനിൽ ഗോപി (69), കണിയാകുഴി വീട്ടിൽ ശശി (70) എന്നിവർ അറസ്റ്റിലായി. വയലിലേക്ക് വെള്ളമൊഴുക്കാൻ കനാലിൽ ഇറങ്ങിയപ്പോഴാണ് കഴിഞ്ഞ നവംബറിൽ പാലക്കാട് കഞ്ചിക്കോട് സ്വദേശി മോഹനനും മകൻ അനിരുദ്ധും മരിച്ചത്. പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പുലിയും കടുവയും ആനയുമുൾപ്പെടെയുള്ള നിരവധി മൃഗങ്ങളും ചാകുന്നുണ്ട്.