“ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം…’ അരൂർ എംഎൽഎയും ഗായികയുമായ ദലീമ പാടിയവസാനിപ്പിക്കുമ്പോൾ സദസ്സിലിരുന്നവരുടെ ഓർമകളിൽ കലാലയമുറ്റം നിറഞ്ഞിരുന്നു. സ്‌കൂളിലും കോളേജിലും തങ്ങൾക്ക് ആവേശമായ ഒരുസുഹൃത്ത് ആ ഓർമകളിൽ നിറഞ്ഞു, നിലമ്പൂരിന്റെ പ്രിയ സ്ഥാനാർഥി എം സ്വരാജ്. സഹപാഠികളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് “സ്വരാജിനൊപ്പം’ സംഗമം ഒരുക്കിയത്.
സ്വരാജിനെ പഠിപ്പിച്ച പൂളപ്പാടം ജിഎൽപി സ്‌കൂളിലെ മുൻ പ്രധാനാധ്യാപകൻ എം കെ ദിവാകരൻ, ചുങ്കത്തറ മാർത്തോമ കോളേജിൽ അധ്യാപികയായിരുന്ന ഡോ. മിനി പ്രസാദ് ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. മറ്റ് രാഷ്ട്രീയ പാർടികളിൽ പ്രവർത്തിക്കുന്നവരും ഇതര ജില്ലകളിൽ താമസിക്കുന്നവരും സ്വരാജിന് ഐക്യദാർഢ്യവുമായി നിലമ്പൂരിലെത്തി. എഴുത്തുകാരി കെ ആർ മീര ഉദ്ഘാടനം ചെയ്‌തു.ജനാധിപത്യ രാജ്യത്തെ രാഷ്‌ട്രീയ പ്രവർത്തകർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്‌തുതീർക്കാനുണ്ടെന്ന് വിശ്വസിച്ച് പ്രവർത്തിക്കുന്നയാളാണ് സ്വരാജെന്ന് അവർ പറഞ്ഞു.
“അമാന്യമായ വാക്കുകള്‍ ഉപയോഗിക്കാതെ ഇക്കാലത്തും രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ നിലനില്‍ക്കാന്‍ കഴിയുമെന്ന് സ്വരാജ് ബോധ്യപ്പെടുത്തുന്നു. സ്വരാജിനൊപ്പം അദ്ദേഹത്തിന് ചുറ്റുമുള്ള സമൂഹവും വളരുകയാണ്’– കെ ആര്‍ മീര പറഞ്ഞു. സൗഹൃദം കൈമോശംവരാതെ സൂക്ഷിക്കുന്നത് ഇക്കാലത്ത് പ്രധാനമാണെന്നും ആഹ്ലാദകരമായ അന്തരീക്ഷമാണിതെന്നും എം സ്വരാജ് പറഞ്ഞു. ഡോ. മിനി പ്രസാദ് അധ്യക്ഷയായി. ബിജി അബ്രഹാം, പി ദേവാനന്ദ്, അഡ്വ. ബിജു ജോൺ, എം കെ ദിവാകരൻ, സുരേഷ് തിരുവാലി, സുരേഷ് നടുവത്ത്, നവീൻ പ്രസാദ്, സിന്ധു ശങ്കർ, പി ജി ജിജു, പ്രഭികുമാർ, പ്രമോദ് ചെറിയാൻ, മനോഹർ വർഗീസ് എന്നിവർ സംസാരിച്ചു.