‘ഈ ദിനം വരുമെന്ന് ഒരിക്കലും കരുതിയില്ല’.. കണ്ണീരില്‍ മുങ്ങി വിരാട് കോഹ്‌ലിയുടെ പ്രതികരണം

അഹമ്മദാബാദ്:18 വര്‍ഷത്തെ ഐപിഎല്‍ കിരീടത്തിനായുള്ള ആര്‍സിബിയുടെ കാത്തിരിപ്പ് അവസാനിച്ചപ്പോള്‍ വിങ്ങിപ്പൊട്ടി വിരാട് കോഹ്‌ലി. ഈ ദിവസം വരുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇന്ന് ഒരു കുഞ്ഞിനെ പോലെ താന്‍ ഉറങ്ങുമെന്നും വിജയത്തിന് പിന്നാലെ കോഹ്‌ലിയുടെ പ്രതികരണം.

ആവേശകരമായ ഐപിഎല്‍ 2025 കലാശപ്പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ  ആറ് റണ്‍സിന് മുട്ടുകുത്തിച്ച് കിരീടം ചൂടിയപ്പോള്‍ വിരാട് കോഹ്ലിയുടെ പ്രതികരണം വൈറലായി. 18 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്  വേണ്ടി മാത്രമാണ് കോഹ്‌ലി കളിച്ചത്. ആര്‍സിബിയുടെയും കോഹ്‌ലിയുടെയും കന്നി ഐപിഎല്‍ കിരീടമാണിത്.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആര്‍സിബി വിജയംവരിച്ചതോടെ സന്തോഷം കൊണ്ട് കോഹ്‌ലി ഒരു കുട്ടിയെ പോലെ കരഞ്ഞു. ആര്‍സിബി മുമ്പ് മൂന്ന് ഫൈനലുകളില്‍ എത്തിയപ്പോഴും കിരീടം കൈവിടുകയായിരുന്നു. കന്നി ഐപിഎല്‍ നേടിയപ്പോള്‍ കോഹ്ലിക്ക് കണ്ണുനീര്‍ നിയന്ത്രിക്കാനായില്ല. കോഹ്ലിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഐപിഎല്‍ ആരംഭിച്ചതുമുതല്‍ കോഹ്ലി ആര്‍സിബിയുടെയും ലീഗിന്റെയും മുഖമായിരുന്നു. എല്ലാ ഐപിഎല്ലിലും കളിച്ച നാല് താരങ്ങളില്‍ ഒരാളാണ്. ഫൈനലില്‍ 43 റണ്‍സ് നേടി ആര്‍സിബിയുടെ ടോപ് സ്‌കോററാണ് കോഹ്‌ലി.

വിജയത്തിനുശേഷം കോഹ്‌ലി വികാരാധീനനായി. ഈ ദിവസം വരുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നായിരുന്നു ആദ്യ പ്രതികരണം. ‘ഈ വിജയം ടീമിനെപ്പോലെ തന്നെ ആരാധകര്‍ക്കും പ്രധാനമാണ്. ഈ ടീമിന് എന്റെ യുവത്വവും പ്രൗഢിയും അനുഭവപരിചയവും ഞാന്‍ നല്‍കിയിട്ടുണ്ട്. എല്ലാ സീസണിലും കിരീടം നേടാന്‍ ഞാന്‍ ശ്രമിച്ചു, എനിക്ക് കഴിയുന്നതെല്ലാം നല്‍കി’- മത്സരശേഷം മാത്യു ഹെയ്ഡനോട് സംസാരിച്ച കോഹ്‌ലി പറഞ്ഞു.

എബി ഡിവില്ലിയേഴ്‌സ് ഫ്രാഞ്ചൈസിക്ക് വേണ്ടി വലിയ സംഭാവനകള്‍ നല്‍കി. ഈ വിജയം നമ്മുടേതും താങ്കളുടേതുമാണ്. വിരമിച്ച് നാല് വര്‍ഷമായിട്ടും ഫ്രാഞ്ചൈസിയില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലെയര്‍ ഓഫ് ദി മാച്ച് ആയത് അദ്ദേഹമാണ്. ഈ കപ്പ് ഉയര്‍ത്താന്‍ അദ്ദേഹം അര്‍ഹനാണ്. ആര്‍സിബിക്കൊപ്പം എനിക്ക് വ്യത്യസ്തമായ നിമിഷങ്ങളുണ്ടായിരുന്നു. എന്നും ഞാന്‍ അവരോടൊപ്പം ഉണ്ടായിരുന്നു.എന്റെ ഹൃദയം ബാംഗ്ലൂരിനൊപ്പമാണ്, എന്റെ ആത്മാവ് ബാംഗ്ലൂരിനൊപ്പമാണ്. ഇതൊരു വലിയ ടൂര്‍ണമെന്റ് നേട്ടമാണ്. ഇനിയുമേറെ വിജയങ്ങള്‍ അവര്‍ക്കൊപ്പം നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ന് രാത്രി, ഞാന്‍ ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങും’- കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button