കൊച്ചി:കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പൽ റദ്ദാക്കിയതിനെ തുടർന്ന് നിരവധി പേർ കൊച്ചിയിൽ കുടുങ്ങി. ചികിത്സക്കും മറ്റുമായി വൻകരയിൽ എത്തിയ 750 ദ്വീപ് നിവാസികളാണ് കുടുങ്ങിയത്. ഇവർക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ലക്ഷദ്വീപ് ഘടകം പോർട്ട് അധികൃതർക്ക് പരാതി അയച്ചു.
ഇന്ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന കവരത്തി എന്ന കപ്പലാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് മോശം കാലാവസ്ഥയാണ് കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ടെങ്കിലും ദ്വീപിലേക്ക് മടങ്ങേണ്ടിയിരുന്ന നിരവധിപേരെ അത് വലച്ചു. വിവിധ ആവശ്യങ്ങൾക്കായി വൻകരയിലെത്തിയ 750 യാത്രക്കാരാണ് കൊച്ചിയിൽ കുടുങ്ങിയത് . പലരും ചികിത്സ ആവശ്യങ്ങൾക്കും മറ്റും കൊച്ചിയിലെത്തിയതായിരുന്നു. ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടവർക്കും, ഹോട്ടലുകൾ ഒഴിഞ്ഞവർക്കും ഇപ്പോൾ തിരികെ പോകാൻ ഇടമില്ലാത്ത അവസ്ഥയാണ്. ഇതിൽ സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെടും. ഇവർക്ക് താമസസൗകര്യമോ ഭക്ഷണമോ ഒരുക്കാൻ അധികൃതരോ ദീപ് ഭരണകൂടമോ നടപടി എടുത്തില്ല എന്നാണ് ആക്ഷേപം .
കൊച്ചിയിൽ കുടുങ്ങിയവർക്ക് താമസ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ലക്ഷദ്വീപ് ഘടകം പോർട്ട് അധികൃതർക്ക് പരാതി നൽകി. ഇവർക്ക് വൈകാതെ ദ്വീപിലേക്ക് യാത്ര സൗകര്യം ഒരുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.