ചൂണ്ടുവിരലിൽ പരിക്ക്; കൈക്കുഞ്ഞുമായെത്തിയ യുവതിക്ക് വോട്ട് നിഷേധിച്ചെന്ന് പരാതി

തൃശൂർ: ചൂണ്ടുവിരലിൽ പരിക്കേറ്റ യുവതിയെ പ്രിസൈഡിംഗ് ഓഫീസർ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി. തൃശൂർ കൂർക്കഞ്ചേരി ബോധാനന്ദ സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം. ഉച്ചയ്ക്ക് ഒരുമണിമുതൽ വോട്ട് ചെയ്യാനുള്ള അനുവാദം തേടി കൂർക്കഞ്ചേരി സ്വദേശിയായ അക്ഷര ബൂത്തിൽ കാത്തിരിക്കുകയാണ്. കൈക്കുഞ്ഞുമായാണ് യുവതി വോട്ടിടാൻ എത്തിയത്.
കളക്ടർ ഉൾപ്പടെയുള്ളവർ പ്രശ്നത്തിൽ ഇടപെട്ടിട്ടും പ്രിസൈഡിംഗ് ഓഫീസർ തന്റെ നിലപാടിൽ തുടരുകയാണ്. ഉദ്യോഗസ്ഥയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബൂത്തിന് പുറത്ത് പ്രതിഷേധം നടക്കുന്നുണ്ട്.മിക്സിയിൽ കുരുങ്ങിയാണ് അക്ഷരയുടെ ഇടതു കൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റത്. കഴിഞ്ഞ ആറാം തീയതിയുണ്ടായ മുറിവിൽ പതിനഞ്ചോളം സ്റ്റിച്ചുകളുണ്ട്.
വോട്ട് ചെയ്യാനെത്തിയ തന്നോട് വിരലിലെ കെട്ടഴിച്ച് കാണിക്കാതെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർ ആവശ്യപ്പെട്ടതായി അക്ഷര പറയുന്നു. ബൂത്തിലുണ്ടായിരുന്ന മറ്റ് ഓഫീസർമാർ വലതുകൈയിലെ വിരലിൽ മഷി പുരട്ടി വോട്ടിടാമെന്ന് നിർദേശിച്ചെങ്കിലും പ്രിസൈഡിംഗ് ഒഫീസർ അതിന് അനുവദിച്ചില്ലെന്നും അക്ഷര പറയുന്നു. മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പടെ ഹാജരാക്കിയിട്ടും പ്രിസൈഡിംഗ് ഓഫീസർ കടുംപിടുത്തം തുടരുകയായിരുന്നെന്നും യുവതി പറഞ്ഞു.



