അപ്രതീക്ഷിത മണ്ഡലങ്ങളിലും ഇത്തവണ താമരവിരിയുമോ?

കോട്ടയം: കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്. മണ്ഡലത്തിൽ പൂർണമായും ശ്രദ്ധകേന്ദ്രീകരിക്കാൻ പാർട്ടി ദേശീയ നേതൃത്വം കുര്യന് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്. മണ്ഡലത്തിലെ ഇരുപത്തഞ്ചുശതമാനത്തോളം വരുന്ന ക്രൈസ്തവ വോട്ടുകളിലും പാർട്ടിക്ക് കണ്ണുണ്ട്. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ സുരേഷ് ഗോപിക്ക് അനുകൂലമായി ക്രൈസ്തവ വോട്ടുകൾ ലഭിച്ചതുപോലെ കുര്യൻ സ്ഥാനാർത്ഥിയായാൽ കാഞ്ഞിരപ്പള്ളിയിലും സംഭവിക്കും എന്നാണ് അവരുടെ പ്രതീക്ഷ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മുൻ കേന്ദ്രമന്ത്രി അൽഫാേൻസ് കണ്ണന്താനമായിരുന്നു അന്നത്തെ സ്ഥാനാർത്ഥി. അന്നുണ്ടായതിനെക്കാൾ അനുകൂല സാഹചര്യമാണ് ഇപ്പോഴുളളതെന്നും ജോർജ് കുര്യനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കാര്യങ്ങൾ അനുകൂലമാകും എന്നാണ് കണക്കുകൂട്ടൽ. കോട്ടയം ജില്ലക്കാരനാണ് അദ്ദേഹം എന്നത് ബോണസ് മാർക്കാവും എന്ന പ്രതീക്ഷയും പാർട്ടിക്കുണ്ട്. പാർട്ടി നിർദ്ദേശം ശിരസാവഹിച്ച് കഴിഞ്ഞദിവസങ്ങളിൽ അദ്ദേഹം മണ്ഡലത്തിൽ സജീവമായിക്കഴിഞ്ഞു.

മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ച ഒഴിവിലേക്കാണ് കുര്യൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഏപ്രിലിൽ ഒഴിവുവരുന്ന സംസ്ഥാനത്തെ മൂന്ന് രാജ്യസഭാസീറ്റുകളിലൊന്ന് ജോർജ് കുര്യന്റേതാണ്. മദ്ധ്യപ്രദേശിൽ നിന്നുതന്നെ കുര്യനെ ബിജെപി വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കും എന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.അതേസമയം, തൃശൂർ മണ്ഡലത്തിൽ പത്മജാ വേണുഗോപാലിനോടും പാലക്കാട് മണ്ഡലത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനോടും പ്രാഥമിക പ്രവർത്തനം തുടങ്ങാൻ പാർട്ടി നിർദ്ദേശിച്ചെന്ന് റിപ്പോർട്ടുണ്ട്.

സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സംസ്ഥാന ചുമതലയുളള കേന്ദ്രനേതാക്കളുമായി ആലോചിച്ച് മുൻഗണനയുള്ള മണ്ഡലങ്ങളിൽ അനുയോജ്യരായ നേതാക്കളോട് പ്രാഥമിക പ്രവർത്തനം തുടങ്ങാൻ നിർദ്ദേശിക്കുന്നതാണ് ഇപ്പോഴത്തെ രീതി.2016ൽ തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു പത്മജ. പാർട്ടിക്കാരിൽ ഒരു വിഭാഗം കാലുവാരിയത് കൊണ്ടാണ് തോറ്റതെന്ന് പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് തൃശൂർ നഗരസഭയിലെ 35ഡിവിഷനിൽ മുന്നിലെത്താനായി.ആ മികവ് പത്മജയ്ക്കു നേടാനാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പാർട്ടിയെ രണ്ടാം സ്ഥാനത്ത്എത്തിക്കാൻ കഴിഞ്ഞത് 2016ൽ ശോഭാസുരേന്ദ്രൻ മത്സരിച്ചപ്പോഴാണ്. ആ കുതിപ്പാണ് ഇപ്പോഴത്തെ അനുകൂല സാഹചര്യത്തിൽ പാർട്ടി പ്രതീക്ഷിക്കുന്നത്. പാലക്കാട്ടെ ഉൾപ്പാർട്ടി പ്രശ്നങ്ങൾ അതിജീവിക്കാനും ശോഭയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *