ഐസിസി ചാംപ്യന്‍സ് ട്രോഫി നേട്ടത്തിനു ശേഷം ഐപിഎല്‍ കളിക്കാനെത്തിയ ഇതിഹാസ താരവും മുന്‍ ക്യാപ്പ്റ്റനുമായ രോഹിത് ശര്‍മ ബാറ്റിങില്‍ തുടരെ ഫ്ളോപ്പായി കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലു അദ്ദേഹം ചെറിയ സ്കോറിനാണ് മടങ്ങിയത്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സുമായി കഴിഞ്ഞ ദിവസം വാംഖഡെയില്‍ നടന്ന കളിയിലും ഹിറ്റ്മാന് ബാറ്റിങില്‍ ക്ലിക്കായില്ല.
കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സുമായുള്ള മുംബൈ ഇന്ത്യന്‍സിന്റെ മല്‍സരം കാണാന്‍ ടീമുടമകളായ നിതാ അംബാനിയും മകന് ആകാശ് അംബാനിയും വാംഖഡെയിലെത്തിയിരുന്നു. കളിക്കു ശേഷം ഇരുടീമിലെയും താരങ്ങള്‍ പരസ്ലം സംസാരിക്കവെയാണ് നിതാ അംബാനിയുമായി ഗ്രൗണ്ടില്‍ വച്ച് രോഹിത് ശര്‍മ ചര്‍ച്ച നടത്തിയത്. ഇരുവരും സംസാരിച്ചത് അല്‍പ്പം ഗൗരവമേറിയ വിഷയം തന്നെയാണെന്നു മുഖഭാവങ്ങളില്‍ നിന്നും വളരെ വ്യക്തമാണ്. ഇതോടെ മുംബൈയുടെ അടുത്ത മല്‍സരത്തില്‍ രോഹിത് കളിക്കാനിറങ്ങുമോയെന്ന കാര്യവും സംശയത്തിലായിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായിട്ടാണ് മുംബൈയുടെ അടുത്ത കളി. നിലവില്‍ മുംബൈ ലൈനപ്പിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയായി മാറിയിരിക്കുകയാണ് രോഹിത്.
ബാറ്റിങില്‍ തന്റെ പഴയ താളവും വേഗതയുമെല്ലാം നഷ്ടമായതു പോലെയാണ് അദ്ദേഹം കാണപ്പെടുന്നത്. ബോള്‍ ശരിക്കു ടൈം ചെയ്യാനോ, ഗ്യാപ്പുകള്‍ കണ്ടെത്താനോ രോഹിത്തിനു സാധിക്കുന്നില്ല. നേരത്തേ അദ്ദേഹത്തെ ഇത്രയും മോശം ഫോമില്‍ കാണപ്പെട്ടത് ഡിസംബര്‍-ജനുവരി മാസങ്ങളിലായി ഓസ്ട്രേലിയക്കെതിരേ നടന്ന അഞ്ചു ടെസ്റ്റുകളുടെ ബോര്‍ഡര്‍- ഗവാസ്കര്‍ ട്രോഫി പരമ്പരയിലായിരുന്നു.
ഓപ്പണിങ് വിട്ട് മധ്യനിരയിലേക്കു മാറിയിട്ടും അതു രോഹിത്തിന് ഗുണം ചെയ്തില്ല. ഒടുവില്‍ സിഡ്നിയിലെ നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ നിന്നും അദ്ദേഹം സ്വയം മാറി നില്‍ക്കുകയും ക്യാപ്റ്റന്‍സി ജസ്പ്രീത് ബുംറയെ ഏല്‍പ്പിക്കുകയുമായിരുന്നു. സമാനമായ ഒരു തീരുമാനം ഈ ഐപിഎല്ലിലും രോഹിത് സ്വീകരിച്ചേക്കും. ടീമിനു ബാധ്യതയായി മാറാതെ അദ്ദേഹം സ്വയം പ്ലെയിങ് ഇലവനില്‍ നിന്നും വിട്ടുനില്‍ക്കാനിടയുണ്ട്.