‘എന്തുകൊണ്ട് വിരാട് കൊഹ്ലിയെ അഭിമുഖത്തിന് വിളിക്കില്ല’; കാരണം വെളിപ്പെടുത്തി സംവിധായകൻ

ഇന്ത്യൻ സിനിമാ സംവിധായകനും സിനിമാ നിർമാതാവുമായ കരൺ ജോഹറിന്റെ ‘കോഫി വിത്ത് കരൺ’ എന്ന അഭിമുഖ പരിപാടി ഏറെ പ്രസിദ്ധമാണ്. സിനിമ, കായികം, രാഷട്രീയം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരാണ് പരിപാടിയിൽ അതിഥികളായി എത്തുന്നത്. ഈ പരിപാടിയിൽ ക്രിക്കറ്റ് താരം വിരാട് കൊഹ്ലി ഒരിക്കൽപോലും എത്താത്തതിനെക്കുറിച്ച് പല ആരാധകരും ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടി നൽകിയിരിക്കുകയാണ് കരൺ ജോഹർ.
വിരാട് കൊഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്ക ശർമ്മ നിരവധി തവണ കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയിട്ടുണ്ട്. എന്നാൽ പരിപാടിയിൽ വിരാട് ഒരിക്കലും എത്താത്തതിനെക്കുറിച്ച് മുൻ ടെന്നീസ് താരം സാനിയ മിർസയുടെ പോഡ്കാസ്റ്റ് പരിപാടിയിൽ ഉയർന്നുവന്ന ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു കരൺ ജോഹർ.2019ൽ ക്രിക്കറ്റ് താരങ്ങളായ കെ എൽ രാഹുലും ഹാർദ്ദിക് പാണ്ഡ്യയും കോഫി വിത്ത് കരണിൽ അതിഥികളായി എത്തിയതിനെത്തുടർന്നുണ്ടായ വിമർശനങ്ങളാണ് വിരാട് കൊഹ്ലി എത്താത്തതിന് കാരണമെന്നാണ് കരൺ ജോഹർ വെളിപ്പെടുത്തിയത്.
പരിപാടിയിൽ എത്താൻ താൻ ഒരിക്കലും വിരാടിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അന്നത്തെ സംഭവത്തിനുശേഷം ഒരു ക്രിക്കറ്റ് താരത്തിനോടും അഭിമുഖത്തിനെത്താൻ പറഞ്ഞിട്ടില്ലെന്നുമാണ് കരൺ ജോഹർ വ്യക്തമാക്കിയത്.അഭിമുഖത്തിനിടെ കെ എൽ രാഹുലും ഹാർദ്ദിക് പാണ്ഡ്യയും നടത്തിയ മോശം പരാമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിമർശനങ്ങൾക്കിടയാക്കിയത്. തുടർന്ന് എപ്പിസോഡ് ഒഴിവാക്കുകയും ഇരുതാരങ്ങൾക്കും സസ്പെൻഷൻ ലഭിക്കുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം കായിക താരങ്ങളെ പരിപാടിയിൽ ഉൾപ്പെടുത്തുന്നത് കരൺ ജോഹർ ഒഴിവാക്കുകയും ചെയ്തു.



