വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ, 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകും

പാലക്കാട്: വളയാറിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബവുമായി ചർച്ച നടത്തി സർക്കാർ. കുടുംബത്തിന് 10 ലക്ഷം രൂപയിൽ കുറയാത്ത നഷ്‌ടപരിഹാരം നൽകാൻ ധാരണയായി. മന്ത്രി കെ രാജനും ജില്ലാ ഭരണകൂടവും ചേർന്ന് കുടുംബവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മൃതദേഹം എംബാം ചെയ്‌ത് ഛത്തീസ്ഗഡിലേക്ക് എത്തിക്കുമെന്നും കുടുംബത്തിന് ഉറപ്പ് നൽകി. ആക്രമണം നടത്തിയവർക്കെതിരെയുള്ള കേസിൽ എസ്‌സി/എസ്‌ടി നിയമം കൂടി ഉൾപ്പെടുത്തുമെന്ന കുടുംബത്തിന്റെ ആവശ്യവും അംഗീകരിച്ചിട്ടുണ്ട്. രാംനാരായണന്റെ കുടുംബത്തെയും ബന്ധുക്കളെയും വിമാനമാർഗം നാട്ടിലെത്തിക്കും.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിന് ശേഷം മാത്രമെ മൃതദേഹം ഏറ്റെടുക്കുകയുള്ളു എന്ന നിലപാടിലായിരുന്നു രാംനാരായണന്റെ കുടുംബം. ഇതോടെയാണ് സർക്കാർ ചർച്ചയ്‌ക്ക് തയ്യാറായത്. കുടുംബത്തിന്റെ പ്രതിഷേധത്തെ തുടർന്ന് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ തന്നെ സൂക്ഷിക്കുകയായിരുന്നു.

ക്രൂരമായ മർദനമാണ് ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായൺ (31) അനുഭവിക്കേണ്ടിവന്നതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇയാളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ പ്രതികൾ മർദ്ദിക്കുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പ്രതികൾ വടി ഉപയോഗിച്ച് രാംനാരായണിന്റെ തലയിലും മുതുകിലും ക്രൂരമായി മർദ്ദിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അടിയേറ്റ് നിലത്തുവീണ രാംനാരായണിന്റെ നെഞ്ചത്തും ഇടുപ്പിലും മുഖത്തും ചവിട്ടേറ്റു.

പതിനഞ്ചോളം പേർ സംഭവത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതിൽ അഞ്ചുപേരാണ് പിടിയിലായത്.അതേസമയം, പ്രതികളുടെ രാഷ്‌ട്രീയ പശ്ചാത്തലവും കുടുംബ പശ്ചാത്തലവും പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാർ അറിയിച്ചു. ‘പ്രതികളുടെ രാഷ്‌ട്രീയ പശ്ചാത്തലം പരിശോധിക്കും. ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്ന് പരിശോധിക്കും. ഏതെങ്കിലും കേസുകളിൽ ജാമ്യത്തിൽ കഴിയുകയാണെങ്കിൽ ജാമ്യം റദ്ദാക്കാനുള്ള നടപടികളും ഉണ്ടാകും. ഡിവൈഎസ്‌പി പിഎം ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ക്രൈം ബ്രാഞ്ചിലെയും വാളയാർ പൊലീസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പത്തംഗ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്’- ജില്ലാ പൊലീസ് മേധാവി അജിത് കുമാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *