തിരുവനന്തപുരം:വി എസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്ന് മകൻ അരുൺകുമാർ. മെഡിക്കൽ ബുള്ളറ്റിനുകളിൽ ശുഭകരമായ വിവരങ്ങളെന്നും അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരം SUT ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുകയാണ് വി എസ്.
നൂറ്റിയൊന്നു വയസ് പിന്നിട്ട വി.എസ് അച്യുതാനന്ദന് ഇന്നലെ രാവിലെയാണ് ഹൃദയാഘാതമുണ്ടായത്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ ഐ സി യുവിൽ വെൻ്റിലെറ്ററിൽ നിരീക്ഷണത്തിലാണ് വിഎസ്. ചികിത്സയിൽ 24 മണിക്കൂർ പിന്നിട്ടുമ്പോൾ നേരിയ പുരോഗതിയെന്നാണ് ഡോക്ടേഴ്സിന്റെ വിലയിരുത്തൽ. മരുന്നുകളോട് പ്രതികരിക്കുന്നതും ആശുപത്രിയിലെത്തിച്ച ശേഷം നില മോശമാകാതെ തുടരുന്നതുമാണ് ആശ്വാസമാകുന്നത്.
കാർഡിയോളജിസ്റ്റ് , ന്യൂറോളജിസ്റ്റ്,നെഫ്രോളജിസ്റ്റ്,ഇൻ്റൻസിവിസ്റ്റ് തുടങ്ങിയ വിദഗ്ധരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് നിരീക്ഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി വി എസ് അച്യുതാനന്ദനെ കണ്ടിരുന്നു. ഡോക്ടഴേസ്നോടും മകൻ അരുൺ കുമാറിനോടും മുഖ്യമന്ത്രി വിവരങ്ങൾ തിരക്കി. സി.പി.ഐ.എം നേതാക്കളും ആശുപത്രിയിലെത്തുന്നുണ്ട്.