കാനഡയിലെ റെയിൽവേ സ്റ്റേഷനിലിട്ട് ഇന്ത്യക്കാരിയെ തല്ലുന്ന വീഡിയോ വൈറല്‍

യൂറോപ്പ്, യുഎസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇന്ത്യക്കാരുടെ സംഖ്യയില്‍ വലിയ വര്‍ദ്ധനവാണ് അടുത്ത കാലത്തായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റത്തിലുണ്ടായ വര്‍ദ്ധനവാണ് ഇതിന് കാരണം. എന്നാല്‍ സമീപ കാലത്ത് ഇന്ത്യക്കാര്‍ക്കെതിരെ കടുത്ത വംശീയാക്രമണമാണ് പല രാജ്യങ്ങളിലും അരങ്ങേറുന്നതെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസം കാനഡയില്‍ നിന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഇതിന് തെളിവ് നല്‍കുന്നു. 

കാനഡയിലെ കാൽഗറി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലെ ഷെൽട്ടറിന് ഉള്ളില്‍ നില്ക്കുകയായിരുന്ന ഒരു യുവതിയെ ഒരാൾ ബലമായി കഴുത്തിന് പിടിച്ച് ഉലയ്ക്കുകയും വെയ്റ്റിംഗ് ഷെഡ്ഡിന് നേര്‍ക്ക് തള്ളുന്നതും വീഡിയോയില്‍ കാണാം. യുവതി കരയുന്നത് വീഡിയോയില്‍ കേൾക്കാം.  അതേസമയം കുറച്ചേറെ പേര്‍ സംഭവം കണ്ട് നില്‍ക്കുന്നതല്ലാതെ ഇടപെടാന്‍ തയ്യാറാകുന്നില്ല. ഒടുവില്‍ അക്രമി തന്നെ യുവതിയെ വിട്ട് പോകുന്നു. 

സാക്ഷികളുടെ സൂചനകളില്‍ നിന്നും അക്രമിയെ അരമണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടിയെന്ന് കാല്‍ഗറി സിറ്റി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ യുവതി ഇന്ത്യക്കാരിയായതിനാലാണ് ആളുകൾ കാഴ്ചക്കാരായി നിന്നതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആരോപിച്ചു. ബ്രെയ്ഡന്‍ ജോസഫ് ജെയിംസ് ഫ്രഞ്ച് എന്നാണ് അക്രമിയുടെ പേരെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 

അക്രമി യുവതിയുടെ വെള്ളക്കുപ്പി കൈക്കലാക്കുകയും അതിലെ വെള്ളം യുവതിയുടെ മുഖത്തൊഴിക്കുകയും ചെയ്തെന്ന് പോലീസ് പറയുന്നു. പിന്നാലെ യുവതിയുടെ ജാക്കറ്റില്‍ പിടികൂടിയ ഇയാൾ, യുവതിയെ വെയ്റ്റിംഗ് ഷെഡിന്‍റെ ചുമരിലേക്ക് ചേര്‍ത്ത് ഇടിക്കുകയായിരുന്നു. യുവതിയോട് ഫോണ്‍ കൈമാറാന്‍ ഇയാൾ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ദി കാനഡ പഞ്ചാബി എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് എന്തുകൊണ്ടാണ് ആരും അവളെ സഹായിക്കാനായി എത്താത്തതെന്ന് ചോദിച്ചു. നിരവധി പേര്‍ ഇതാണ് കാനഡയിലെ യാഥാര്‍ത്ഥ്യം എന്ന് കുറിച്ചു. മറ്റ് ചിലര്‍ വംശീയ പ്രശ്നമെന്നായിരുന്നു എഴുതിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *