വി.ഡി. സതീശന്റെ വീഡിയോ നീക്കിയത് മെറ്റയ്ക്ക് പറ്റിയ പിഴവ്; വിശദീകരണവുമായി തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അഭിമുഖ വീഡിയോ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ രംഗത്ത്. വീഡിയോയ്ക്ക് താഴെ വന്ന അധിക്ഷേപകരമായ കമന്റ് നീക്കം ചെയ്യാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും, എന്നാൽ മെറ്റ വീഡിയോ പൂർണ്ണമായും ഒഴിവാക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വി.ഡി. സതീശന്റെ അഭിമുഖത്തിന്റെ റീൽസ് വീഡിയോ നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പോലീസിന്റെ ഇടപെടലിലാണ് വീഡിയോ നീക്കിയതെന്ന ആരോപണം ശക്തമായ പശ്ചാത്തലത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം. വീഡിയോ റീസ്റ്റോർ ചെയ്യാൻ സൈബർ പോലീസ് മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാങ്കേതികമായ പിശകാണ് സംഭവിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലെ ബിജെപി സീൽ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും കമ്മീഷനുമായി ചർച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും രത്തൻ ഖേൽക്കർ കൂട്ടിച്ചേർത്തു. മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് നടത്തിയ അഭിമുഖത്തിന്റെ ഭാഗം നീക്കം ചെയ്തതിനെതിരെ ചാനൽ അധികൃതർ ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു.



