ഇറാന്റെ ജനവാസ മേഖലയിൽ യുഎസ് – ഇസ്രയേൽ ആക്രമണം; ആറുപേർ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഇറാനിലെ ജനവാസ മേഖലയിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ആറ് പൗരന്മാർ കൊല്ലപ്പെട്ടു. ഖോം പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ നാല് വീടുകൾ പൂർണമായി തകർന്നു. പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഡെപ്യൂട്ടി ഗവർണർ അറിയിച്ചു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് റെഡ് ക്രെസന്റ് അറിയിച്ചു.

യുദ്ധത്തിൽ ഇതുവരെ 1,937 പേർ കൊല്ലപ്പെട്ടതായി ഇറാനിലെ ആരോഗ്യ സഹമന്ത്രി അലി ജഫറിയാൻ പറഞ്ഞു. 25,000ഓളം പേർക്ക് പരിക്കേറ്റു. മരണപ്പെട്ടവരിൽ 240 സ്ത്രീകളും 212 കുട്ടികളും ഉൾപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ദശലക്ഷണക്കണക്കിന് ഇറാനികൾ പലായനം ചെയ്തതായി നോർവീജിയൽ റെഫ്യൂജി കൗൺസിൽ വെളിപ്പെടുത്തി.

ഇറാന്റെ ഊർജകേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവയ്‌ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജനവാസകേന്ദ്രങ്ങളിൽ ആക്രമണമുണ്ടായത്. ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്നും ചർച്ചകളിൽ പുരോഗതിയുള്ളതായും ട്രംപ് അവകാശപ്പെട്ടിരുന്നു.

അതേസമയം, പശ്ചിമേഷ്യയിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇറാൻ. ഇസ്രയേൽ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇസ്ളാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) അവകാശപ്പെട്ടു. ഇതിൽ ബഹ്‌റൈനിലെ യുഎസ് വ്യോമ പ്രതിരോധ സംവിധാനമായ പാട്രിയറ്റിന്റെ കേന്ദ്രം ലക്ഷ്യമിട്ടതായും ഐആർജിസി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *