തദ്ദേശം കൈപ്പിടിയിലാക്കി യുഡിഎഫ്; എൽഡിഎഫിന് പ്രതീക്ഷിക്കാത്ത തിരിച്ചടി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഫലം പുറത്തുവന്നതോടെ കേരളത്തെ ഞെട്ടിച്ച് യുഡിഎഫ് തരംഗം. ഗ്രാമപഞ്ചായത്ത് അടക്കമുള്ള എല്ലായിടത്തും യുഡിഎഫ് മുന്നേറുകയാണ്. ആറ് കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഎഫ് ലീഡ് ചെയ്യുകയാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിൽ യുഡിഎഫ് മുന്നേറുകയാണ്. 2010ന് ശേഷം ആദ്യമായാണ് യുഡിഎഫ് ഇങ്ങനെയൊരു ചരിത്ര മുന്നേറ്റം നേടിയെടുക്കുന്നത്. സംസ്ഥാന രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതാനുള്ള സൂചനകളാണ് ഇതോടെ പുറത്തുവരുന്നത്.
എൽഡിഎഫിന്റെ കോട്ടയായ കൊല്ലം കോർപ്പറേഷനിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഫലങ്ങളാണ് യുഡിഎഫിന്. മേയർ ഹണി ബെഞ്ചമിൻ യുഡിഎഫ് സ്ഥാനാർത്ഥിയോട് അടിയറവ് പറഞ്ഞു. എറണാകുളം കോർപ്പറേഷനിൽ 47 സീറ്റിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. കണ്ണൂർ കോർപ്പറേഷനിൽ 36 സീറ്റിലും യുഡിഎഫ് ലീഡ് തുടരുന്നു. കോഴിക്കോട് കോർപ്പറേഷൻ മാത്രമാണ് എൽഡിഎഫിന് ആശ്വാസ വിധി നൽകുന്നത്.തൃശൂരിൽ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്.
എൽഡിഎഫിന് 28 സീറ്റിലാണ് മുന്നിൽ. കോഴിക്കോട് അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറ്റം കണ്ടെങ്കിലും എൽഡിഎഫ് തിരിച്ചുവരവിന്റെ സൂചനകളുണ്ട്. അതേസമയം, പാലക്കാട് നഗരസഭയിൽ പിന്നോട്ട് പോകുമ്പോൾ തിരുവനന്തപുരത്ത് എൻഡിഎ ആണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ അഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിനായിരുന്നു ജയം.2020ൽ നഷ്ടപ്പെട്ട മുനിസിപ്പാലിറ്റികളിൽ ഭൂരിഭാഗവും യുഡിഎഫ് ഇത്തവണ പിടിച്ചെടുത്തിട്ടുണ്ട്. ഇതോടൊപ്പം ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. പാലക്കാട് നഗരസഭയിൽ യുഡിഎഫും എൻഡിഎയും ഒപ്പത്തിനൊപ്പമാണ്.



